നടൻമാരായ അജു വർഗീസിനെക്കുറിച്ചും ധ്യാൻ ശ്രീനിവാസനെക്കുറിച്ചും മനോഹരമായ കുറിപ്പ് പങ്കുവച്ച് നിർമാതാവ് മുരളി കുന്നുംപുറത്ത്.
മുരളി നിർമിക്കുന്ന പുതിയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ ഷൂട്ടിംഗിൽ എല്ലാ കാര്യത്തിലും ഇടപെട്ട് മനോഹരമാക്കിയ ധ്യാനിനും അധികമായി ഷൂട്ട് ചെയ്ത ഏഴുദിവസത്തെ പ്രതിഫലം വേണ്ടെന്നു വച്ച അജുവിന്റെയും സ്നേഹത്തെക്കുറിച്ചുമാണ് അദ്ദേഹം എഴുതിയത്.
മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവന്നതെന്നും കരാറിൽ പറഞ്ഞതിനേക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനയിച്ച അജു വർഗീസ് ചില്ലിക്കാശുപോലും കൂടുതൽ വാങ്ങിയില്ലെന്നും മുരളി പറയുന്നു.
പദ്മിനി സിനിമയുടെ പ്രമോഷനുവേണ്ടി കുഞ്ചാക്കോ ബോബൻ സഹകരിച്ചില്ലെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സഹകരിക്കുന്ന നടൻമാരെക്കുറിച്ചുള്ള കുറിപ്പുമായി നിർമാതാവ് എത്തിയത്.
മുരളി കുന്നുംപുറത്തിന്റെ വാക്കുകൾ
സിനിമ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്.
അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമിച്ച് റീലീസിംഗിന് തയ്യാറായ "നദികളിൽ സുന്ദരി യമുന" എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ്.
ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെതായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്.
തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകർ, കാമറമാൻ, തുടങ്ങി യൂണിറ്റിലെ ബന്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു.
ഷൂട്ടിംഗ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചർച്ച ചെയ്യുമായിരുന്ന അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു.
പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ് റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്.
അജു വർഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ " ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ" എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.
സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.