മൈസൂരു: ബംഗളൂരുവിൽ വിജയകരമായി സർക്കാർ നടപ്പാക്കിയ ഇന്ദിര കാന്റീൻ പദ്ധതിക്ക് മൈസൂരുവിലും മികച്ച പ്രതികരണം.
നഗരത്തിലെ വിവിധ കാന്റീനുകളിലായി ആയിരക്കണക്കിനു പേരാണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം നല്കുന്നതിനായി നഗരത്തിൽ ആരംഭിച്ച 11 കാന്റീനുകൾ വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്.
കാഡാ ഓഫീസ്, കെആർ ഹോസ്പിറ്റൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, അസീസ് സേട്ട് നഗർ ഡബിൾ റോഡ്, അശോകപുരം, കുംഭാര കൊപ്പൽ, യെരഗനഹള്ളി സർക്കിൾ, ജോഡി തെൻഗിനമാരാ റോഡ്, ശാരദാദേവി നഗർ, ടി. നർസിപുര റോഡ് ജംഗ്ഷൻ, വിദ്യാരണ്യപുരം എന്നിവിടങ്ങളിലാണ് കാന്റീനുകൾ. ബംഗളൂരു ആസ്ഥാനമായ സ്വകാര്യകമ്പനിയുടെ നേതൃത്വത്തിൽ 40 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കാന്റീനുകൾ നിർമിച്ചത്.
ബംഗളൂരുവിലെ ഇന്ദിര കാന്റീനുകളുടെ മാതൃകയിലാണ് മൈസൂരുവിലെ കാന്റീനുകളും പ്രവർത്തിക്കുക. പ്രഭാതഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും പത്തു രൂപ വീതവുമാണ് നിരക്ക്. പ്രഭാതഭക്ഷണം രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചഭക്ഷണം 12.30 മുതൽ മൂന്നു വരെയും രാത്രിഭക്ഷണം 7.30 മുതൽ ഒമ്പതു വരെയും ലഭിക്കും. രാവിലെ ഇഡ്ഡലിയും ചട്നിയും ഉച്ചയ്ക്കും രാത്രിയും ചോറ്, സാമ്പാർ, റൈസ് ബാത്ത് എന്നിവയുമാണ് ഭക്ഷണം. ഓരോ കാന്റീനുകളിലും 500 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യാനാകും. കാന്റീനുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനായി പികെടിബി സാനറ്റോറിയം, ആലനഹള്ളി എന്നിവിടങ്ങളിൽ അടുക്കളകൾ സ്ഥാപിച്ചിട്ടുണ്ട്.
മൈസൂരുവിനും പ്രിയം ഇന്ദിര കാന്റീൻ
10:51 PM Jan 15, 2018 | Deepika.com