മൈസൂരു: സംസ്ഥാനത്ത് കടുവകളുടെ ദേശീയ കണക്കെടുപ്പ് തുടങ്ങി. ജനുവരി 8 തിങ്കളാഴ്ച മുതൽ 13 വെള്ളിയാഴ്ച വരെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കണക്കെടുപ്പ് നടത്തും. 22 മുതൽ 27 വരെ പ്രാദേശിക വനമേഖലകളിലും കണക്കെടുപ്പ് നടക്കും. ഇത്തവണ ദേശീയ കടുവാസംരക്ഷണ അതോറിറ്റി രൂപംനൽകിയ മൊബൈൽ ആപ്പിലേക്കാണ് കണക്കെടുപ്പ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. നാലുവർഷത്തിലൊരിക്കൽ നാലു ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ഇതോടനുബന്ധിച്ച് വന്യജീവിസങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും സഫാരി ഈമാസം 13 വരെ നിർത്തിവയ്ക്കും.
വൈൽഡ് ലൈഫ് മേഖലകളിലെ ഓഫീസർമാർ, ഇക്കോ ടൂറിസം ബോർഡ് അംഗീകരിച്ച വോളണ്ടിയർമാർ, ഫോറസ്ട്രി വൈൽഡ്ലൈഫ് കോളജുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ കണക്കെടുപ്പിൻറെ ഭാഗമായി. ഫീൽഡ് വർക്കിനുള്ള തയാറെടുപ്പിനും മോക് സെൻസസിനുമായി ഒരാഴ്ച നീണ്ടുനിന്ന പരിശീലനം വിവിധ കടുവാസങ്കേതങ്ങളിൽ നടത്തിയിരുന്നു.
കഴിഞ്ഞ തവണത്തെ കണക്കെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളെ കണ്ടെത്തിയത് കർണാടകയിലെ വനങ്ങളിലായിരുന്നു. 2014ലെ കണക്ക് പ്രകാരം 406 കടുവകളാണു സംസ്ഥാനത്തുള്ളത്. ബ്രഹ്മഗിരി, വിരാജ്പേട്ട്, ശരാവതി, കുദ്രേമുഖ് തുടങ്ങിയിടങ്ങളിൽ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തവണ കടുവകളുടെ അധിവാസമേഖലയ്ക്കു പുറത്തും കണക്കെടുപ്പ് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വനങ്ങളിൽ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കും.
കടുവകളുടെ കണക്കെടുപ്പ് തുടങ്ങി
10:08 PM Jan 12, 2018 | Deepika.com