ബംഗളൂരു: ഇരുചക്രവാഹനവുമായി ഇനി നിരത്തിലിറങ്ങുന്നതിനു മുന്പ് ഹെൽമറ്റിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്നു കൂടി പരിശോധിച്ചോളൂ. ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റ് ഉപയോഗിച്ചാൽ ഇനി ഹെൽമറ്റ് ഇല്ലാത്തതിനു തുല്യമായാണ് പരിഗണിക്കുക. നൂറു രൂപ പിഴയും ഒടുക്കേണ്ടിവരും. ഫെബ്രുവരി ഒന്നുമുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരും. ഇനി തലയിലുള്ളത് ഹാഫ് ഹെഡ് ഹെൽമറ്റ് ആണെങ്കിൽ ഐഎസ്ഐ മുദ്രയുണ്ടെങ്കിലും പിഴചുമത്തും. സുരക്ഷിതമല്ലാത്ത ഹാഫ് ഹെഡ് ഹെൽമറ്റുകൾക്ക് ഫെബ്രുവരി ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
അടുത്ത മാസം മുതൽ നഗരത്തിൽ ഹെൽമറ്റ് പരിശോധന കർശനമാക്കാനാണ് സിറ്റി പോലീസിന്റെ തീരുമാനം. മുദ്രയില്ലെന്ന് കണ്ടെത്തുന്ന ഹെൽമറ്റുകൾ പിടിച്ചെടുത്ത് നശിപ്പിക്കും. ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി. സുനിൽ കുമാർ അറിയിച്ചു. ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റ് യാത്രികർക്കും ഈ നിർദേശം ബാധകമാണ്.
നഗരത്തിൽ ഗുണമേ·യില്ലാത്ത ഹെൽമറ്റുകൾ സുലഭമാണ്. വില തീരെ കുറവായിരിക്കുമെന്നതിനാൽ ഇതിന് ആവശ്യക്കാരേറെയാണ്. സുരക്ഷയേക്കാളുപരി പോലീസ് പരിശോധനയിൽ നിന്നു രക്ഷപ്പെടുന്നതിനായാണ് മിക്കവരും ഇത്തരം ഹെൽമറ്റ് വാങ്ങി ഉപയോഗിക്കുന്നത്.
സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ നേരത്തെ സംസ്ഥാന ആഭ്യന്തരവകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു, മൈസൂരു, മംഗളൂരു, ഹുബ്ബള്ളി ധർവാഡ്, ബലാഗവി പോലീസ് കമ്മീഷണർമാർക്കും റേഞ്ച് ഐജിമാർക്കും ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറിയിരുന്നു. നേരത്തെ, ജനുവരി ഒന്നു മുതൽ മൈസൂരുവിൽ ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബംഗളൂരുവിലും വിലക്ക് പ്രാബല്യത്തിൽ വരുന്നത്.
ഹെൽമറ്റിൽ ഐഎസ്ഐ മുദ്ര ഇല്ലേ.... പിടിവീഴും!
10:03 PM Jan 10, 2018 | Deepika.com