ബംഗളൂരു: നഗരത്തിൽ ടുസ്ട്രോക് ഓട്ടോറിക്ഷകൾക്ക് ഏപ്രിൽ ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തും. നഗരത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണത്തിന് കാരണമാകുന്നത് ടുസ്ട്രോക് ഓട്ടോകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ കർശന നടപടിക്കൊരുങ്ങുന്നത്. വിലക്ക് പ്രാബല്യത്തിൽ വന്നാൽ മലിനീകരണം കുറഞ്ഞ ഫോർ സ്ട്രോക് ഓട്ടോറിക്ഷകൾക്കു മാത്രമേ നഗരത്തിലിറങ്ങാൻ അനുമതിയുണ്ടാകൂ.
ഏപ്രിൽ ഒന്നിനകം ടു സ്ട്രോക് ഓട്ടോറിക്ഷകൾ പൊളിച്ചുമാറ്റണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദേശം. ഓട്ടോറിക്ഷകൾ പൊളിച്ചുനീക്കുന്നതിനായി നെലമംഗലയിലും രാജാജിനഗറിലും പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ആദ്യം പൊളിച്ചുനീക്കാൻ തയാറാകുന്ന 10,000 ഓട്ടോറിക്ഷാ ഉടമകൾക്ക് 30,000 രൂപ വീതം നഷ്ടപരിഹാരം നല്കും. എന്നാൽ വാഹനഉടമകൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. 30,000 രൂപ കൊണ്ട് പുതിയ ഓട്ടോറിക്ഷ വാങ്ങാനാവില്ലെന്നും അവരുടെ തൊഴിൽ നഷ്ടപ്പെടുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
നഗരത്തിൽ നിലവിൽ 25,000-ത്തിലേറെ ടു സ്ട്രോക് ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്കുകൾ. ഇവ വൻതോതിൽ വായുമലിനീകരണത്തിനു കാരണമാകുന്നുണ്ട്..
ടു സ്ട്രോക് ഓട്ടോകൾക്ക് ഏപ്രിൽ ഒന്നു മുതൽ വിലക്ക്
10:42 PM Jan 02, 2018 | Deepika.com