മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും അവാർഡ് നൽകിയതിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് നടി മഞ്ജു വാര്യർ. മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ഫിലിം അവാർഡ് നിശയിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം മമ്മൂട്ടിക്കും സുൽഫത്തിനും മഞ്ജു സമ്മാനിച്ചത്.
മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആയിരുന്നു അവാർഡ് നിശയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം നിർമിച്ച മമ്മൂട്ടി കമ്പനിക്ക് വേണ്ടി മമ്മൂട്ടിയുടെ ഭാര്യയും നിർമാണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ സുൽഫത്ത് ആണ് അവാർഡ് ഏറ്റുവാങ്ങിയത്.
അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ഒരു വിജയ ട്രോഫി കൈമാറുമെന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിരുന്നില്ല. എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി. മഞ്ജു കുറിച്ചു.
അവാർഡ് നിശയിൽ മഞ്ജു വാര്യർ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് മികച്ച നടനായി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന താരസംഗമത്തിൽ മമ്മൂട്ടി, മഞ്ജു വാരിയർ, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ജോജു ജോർജ് തുടങ്ങി മലയാള സിനിമയിലെ നീണ്ട താരനിര പങ്കെടുത്തു.
ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നൈറ്റിന് നേതൃത്വം നൽകിയത്.