കോവിഡ് സമയത്ത് നായക്കുട്ടികളെ വാങ്ങി ഒപ്പം താമസിപ്പിച്ചാണ് വാലാട്ടി എന്ന ചിത്രത്തിനായി അവരെ പരിശീലിപ്പിച്ചെടുത്തതെന്ന് ചിത്രത്തിന്റെ സംവിധായകൻ ദേവൻ. മൂന്നു വർഷം നീണ്ടുനിന്ന അധ്വാനത്തിന്റെ ഫലമാണ് ചിത്രമെന്ന് നിർമാതാവ് വിജയ് ബാബുവും പറയുന്നു.
ഫ്രൈഡേ ഫിലിംസിന്റെ 18-ാമത്തെ റിലീസ് ചിത്രമാണ് വാലാട്ടി. നായ്ക്കളെ വച്ച് ഈ സിനിമ എങ്ങനെ ചെയ്യും എന്നായിരുന്നു ഏവരുടെയും സംശയം. മൂന്നര വർഷം മുമ്പ് നായക്കുട്ടികളെ മേടിക്കുകയും രണ്ട് വർഷത്തോളം(കോവിഡ് കാലത്ത്) അവരെ എല്ലാവരെയും ഒരുമിച്ച് താമസിപ്പിച്ച് പരിശീലിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരു വർഷം വേണ്ടിവന്നു പോസ്റ്റ് പ്രൊഡക്ഷന്‍. ഓരോ നായ കഥാപാത്രങ്ങളും ഏത് ബ്രീഡിൽപെടുന്ന നായ ആയിരിക്കണമെന്ന് തിരക്കഥയിൽ തന്നെ എഴുതിയിരുന്നുവെന്നും ദേവൻ പറയുന്നു.
പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായ്ക്കൾക്ക് ശബ്ദം നൽകുന്നത് മലയാളത്തിലെ മുൻനിര താരങ്ങളാണ്.
അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്ക്കള്‍ക്ക് ശബ്ദം കൊടുക്കുന്നവരിൽ പ്രമുഖർ.
അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പിആർഒ വാഴൂർ ജോസ്. ചിത്രം ജൂലൈ 21 ന് തിയറ്ററുകളിലെത്തും.