ബംഗളൂരു: നമ്മ മെട്രോയിൽ ലഗേജിന് കൂടിയ ചാർജ് ഏർപ്പെടുത്തിയ ബിഎംആർസിഎല്ലിന്റെ നടപടിക്കെതിരേ യാത്രക്കാർക്ക് അമർഷം. ഒരു കൈസഞ്ചിയൊഴികെ യാത്രക്കാരുടെ കൈയിലുള്ള ഓരോ ലഗേജിനും 30 രൂപ വീതം ഈടാക്കാനാണ് ബിഎംആർസിഎല്ലിന്റെ തീരുമാനം. ഇതു സംബന്ധിച്ച് അറിയിപ്പ് എല്ലാ മെട്രോ സ്റ്റേഷനുകളിലും പതിച്ചിട്ടുണ്ട്.
ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരിൽ നിന്ന് 200 രൂപ പിഴയും ടിക്കറ്റ് തുകയും ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, അച്ചടിച്ച അറിയിപ്പിൽ ഒൗദ്യോഗികമായ ഒപ്പ് പോലുമില്ല.
മെട്രോ അധികൃതരുടെ പുതിയ നടപടിയോട് എതിർപ്പ് രേഖപ്പെടുത്തി യാത്രക്കാർ രംഗത്തെത്തിക്കഴിഞ്ഞു. സ്ഥിരമായി മെട്രോയെ ആശ്രയിച്ചിരുന്നവർ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമെന്നാണ് വിലയിരുത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താനേ പുതിയ നടപടി ഉപകരിക്കൂ എന്നാണ് യാത്രക്കാർ അഭിപ്രായപ്പെടുന്നത്. അതേസമയം, ഒരു നിശ്ചിത അളവിലും വലിയ ലഗേജുകൾക്ക് മാത്രമേ ഫീസ് ഈടാക്കുകയുള്ളൂ എന്ന് നമ്മ മെട്രോ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്. ശങ്കർ പറഞ്ഞു.
എല്ലാ മെട്രോ സ്റ്റേഷനുകൾക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തെ 15 കിലോഗ്രാമിനു മുകളിൽ ഭാരം വരുന്ന ലഗേജുകൾക്ക് 10 രൂപയാണ് ചാർജ് ഈടാക്കിയിരുന്നത്.
മെട്രോയിൽ ലഗേജ് ചാർജ്; എതിർപ്പുമായി യാത്രക്കാർ
04:14 PM Dec 15, 2017 | Deepika.com