ബംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്കിടെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളുമായി ബംഗളൂരു കോർപറേഷൻ.
കഴിഞ്ഞ വർഷം പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.
പുതുവർഷാഘോഷത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നഗരത്തിൽ വാഹനപരിശോധന കർശനമാക്കാൻ പോലീസിന് നിർദേശം നല്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടക്കുന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംശയം തോന്നുന്ന വാഹനങ്ങൾ പോലീസ് പരിശോധിക്കും. നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരെ നിരീക്ഷിച്ചുവരികയാണ്.
പുതുവത്സര രാത്രിയിൽ ആഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളിൽ സിസിടിവികളും എൽഇഡി മോണിട്ടറുകളും സ്ഥാപിക്കും.
കഴിഞ്ഞ വർഷം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ പോലീസ് തത്സമയം നിരീക്ഷിക്കും. ഇതുവഴി, അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉടനടി നടപടി സ്വീകരിക്കാൻ പോലീസിന് സാധിക്കും. കാമറകൾ സ്ഥാപിക്കുന്നതിനായി അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാർട്ടി ഹാളുകളിൽ കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് ബാർ, റസ്റ്ററന്റ് ഉടമകൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. കോർപറേഷന്റെ ഓരോ വാർഡിലും പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക തയാറാക്കി നല്കാൻ കൗൺസിലർമാർക്ക് നിർദേശം നല്കിയിട്ടുണ്ട്. ഈ പട്ടിക അനുസരിച്ചുള്ള സ്ഥലങ്ങളിൽ പോലീസ് സേനയെ വിന്യസിക്കും.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തും
ബംഗളൂരു: പുതുവത്സരാഘോഷവേളയിൽ സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ തടയാൻ വനിതാ കമ്മീഷനും പോലീസും യോജിച്ച് മുൻകരുതൽ നടപടിയെടുക്കും.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മിബായി പോലീസ് മേധാവി നീലമണി രാജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ ഒഴിവാക്കാൻ നഗരത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനം. കഴിഞ്ഞ വർഷം നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരേ പരക്കെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതുവർഷാഘോഷങ്ങൾ കർശന സുരക്ഷയിൽ
05:38 PM Dec 09, 2017 | Deepika.com