ബംഗളൂരു: കാപ്പിയുടെ സാധ്യതകളും വൈവിധ്യങ്ങളും പരിചയപ്പെടുത്തുന്ന കാപ്പി സന്തേയുടെ (കാപ്പി ചന്ത) നാലാം പതിപ്പിന് വൻ വരവേൽപ്പ്. കുമാരകൃപ റോഡിലെ കർണാടക ചിത്രപരിഷത് ഹാളിൽ ആരംഭിച്ച സന്തേയിൽ വിവിധ തരം കാപ്പികൾ രുചിക്കാനും കാപ്പി ഉത്പന്നങ്ങൾ വാങ്ങാനും ഇത്തവണയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചിക്കമഗളൂരു, കുടക് എന്നിവിടങ്ങളിൽ നിന്നുള്ള കാപ്പിയാണ് കാപ്പി സന്തേയുടെ പ്രധാന ആകർഷണം. 60 സ്റ്റാളുകളിലായാണ് സന്തേ പ്രവർത്തിക്കുന്നത്.
വുമൺസ് കോഫി അലയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വനിതകളായ കാപ്പി കർഷകരും കാപ്പിയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ് പങ്കെടുക്കുന്നത്. ഇവ കൂടാതെ കാപ്പിക്കുരു കൊണ്ടുള്ള കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, കാപ്പിപ്പൊടി ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 7.30 വരെയാണ് കാപ്പി സന്തേ.
സമാപനദിനമായ ഇന്ന് വിദേശത്തുനിന്നുള്ള വിദഗ്ധർ പങ്കെടുക്കും. യുഎസിലെ കോഫി ബൈ ഡിസൈൻ സഹസ്ഥാപക മേരി അലെൻ ലിൻഡെമാൻ, സ്പാനിഷ് കോഫി കൺസൾട്ടന്റ് ജോസിയാന ബെർണാർഡ്സ് പേസ്, ഗ്വാട്ടിമാല കോഫി ഗ്രൂവർ ഡൂൾസ് മരിയ റാൾഡ എന്നിവർ കാപ്പിയുടെ പുതിയ കാലത്തെക്കുറിച്ച് പ്രഭാഷണം നടത്തും. ചിക്കമംഗളൂരുവിലെ റോക്ക് ഫ്യൂഷൻ ബാൻഡായ ബ്രഹ്മാരയുടെയും ഭരതനാട്യം നർത്തകി പദ്മിനി ദേവിയുടെയും പ്രകടനങ്ങളാകും സമാപനചടങ്ങുകളുടെ പ്രധാന ആകർഷണം.
കാപ്പി സന്തേയിൽ നിന്നു ലഭിക്കുന്ന വരുമാനം വുമൺസ് കോഫി അലയൻസിന്റെ കാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ബാബാബുദാൻ, ചിക്കമംഗളൂരു, കുടക്, ബിലിഗിരി, സകലേഷ്പുർ എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മെഡിക്കൽ ക്യാമ്പുകൾക്കും തൊഴിലാളി കുടുംബങ്ങൾക്കായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾക്കും വേണ്ടിയാണ് തുക വിനിയോഗിക്കുന്നത്.
കാപ്പി സന്തേക്ക് വൻ വരവേൽപ്പ്
12:45 AM Dec 06, 2017 | Deepika.com