ബംഗളൂരു: ബസ് യാത്രക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ സൗജന്യവൈദ്യസഹായം നല്കുന്നതിനായി രൂപീകരിച്ച ഇന്ദിര ട്രാൻസിറ്റ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ബിഎംടിസിയുടെ മജെസ്റ്റിക്, യശ്വന്തപുര ബസ് സ്റ്റേഷനുകളിലാണ് ഇന്നലെ ക്ലിനിക്കുകൾ ആരംഭിച്ചത്. ആരോഗ്യമന്ത്രി കെ.ആർ. രമേഷ് കുമാർ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ ഗ്രാമീണ ആരോഗ്യമിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രധാന ബസ് ടെർമിനലുകളിലും ഇത്തരത്തിൽ ഇന്ദിര ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യാത്രയ്ക്കിടയിലെ അടിയന്തരഘട്ടങ്ങളിൽ വനിതകൾക്കും പ്രായമായവർക്കും ക്ലിനിക്കുകൾ ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സൗജന്യ ചികിത്സയാണ് ഇന്ദിര ക്ലിനിക്കുകളിൽ നല്കുന്നത്. ഇസിജി പോലെയുള്ള പരിശോധനകളും സൗജന്യമായി ചെയ്തുനല്കും. ബിബിഎംപിയുടെ ആരോഗ്യവകുപ്പിനാണ് ക്ലിനിക്കുകളുടെ ചുമതല. സമാനമായ രീതിയിൽ ശാന്തിനഗർ, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലുകളിലും ഉടൻ ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് ബിബിഎംപി ഒരുങ്ങുന്നത്. നിലവിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് സാധാരണ ദിവസങ്ങളിൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രവർത്തനസമയം. ഓരോ ക്ലിനിക്കിലും ഒരു മെഡിക്കൽ ഓഫീസർ, ഒരു നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിവരാണ് സേവനത്തിനുണ്ടാകുക.
വൈദ്യ സഹായത്തിന് ഇന്ദിര ക്ലിനിക്കുകൾ
12:43 AM Dec 06, 2017 | Deepika.com