ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു രണ്ടാം സ്ഥാനത്ത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകളിലാണ് മുംബൈയെ പിന്തള്ളി ബംഗളൂരു രണ്ടാമതെത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒന്നാമത്.
ബംഗളൂരു നഗരത്തിൽ മൂന്നുവർഷത്തിനിടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായതെന്നാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2016ൽ ബംഗളൂരുവിൽ 45,795 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2015ൽ ഇത് 35,576-ഉം 2014ൽ ഇത് 31,892-ഉമായിരുന്നു. കുറ്റകൃത്യങ്ങൾക്കൊപ്പം കൊലപാതകവും സ്ത്രീധനമരണവും കുത്തനെ ഉയർന്നു.
അതേസമയം, ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 1.99 ലക്ഷം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവിനു പിന്നിലുള്ള മുംബൈയിൽ 39,617 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുംബൈയാണ് മുന്നിൽ. 980 കേസുകളാണ് 2016ൽ റിപ്പോർട്ട് ചെയ്തത്. അതേസമയം, തൊട്ടുപിന്നിലുള്ള ബംഗളൂരുവിൽ 762 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ബംഗളൂരു രണ്ടാമത്
12:41 AM Dec 06, 2017 | Deepika.com