സിനിമ ചിത്രീകരീണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരികയാണെന്ന് പൃഥ്വിരാജ് സുകുമാരൻ. കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റ് താരത്തിന് കഴിഞ്ഞ ദിവസമാണ് കീഹോള്‍ ശസ്ത്രക്രിയ കഴിഞ്ഞത്.
ഭാഗ്യവശാൽ ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താനെന്നും കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന "വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കാലിന് പരിക്കേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്.
കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.
വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു.
ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. പൃഥ്വിരാജ് കുറിച്ചു.