സിനിമ ഷൂട്ടിംഗിനിടെ കാലിന് പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സർജറി നടക്കുക. മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന "വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കാലിന് പരിക്കേറ്റത്.
ജയൻ നന്പ്യാരാണ് ചിത്രത്തിന്റെ സംവിധായകൻ. ബസിൽ നിന്നുള്ള ഒരു സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്. ബസിൽ നിന്നും ചാടിയിറങ്ങുന്നതിനിടെയാണ് അപകടം.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്.
ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണയാണ് നായിക.
ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്നതാണ് ഈ സിനിമ. എന്നാൽ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാർ ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഒരു ത്രില്ലർ ചിത്രമായിട്ടാണ്‘വിലായത്ത് ബുദ്ധ’ ഒരുക്കുന്നത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.
ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ. കുര്യന്, വാർത്താപ്രചരണം: സ്നേക്ക് പ്ലാന്റ്.