ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ പേരിൽ പത്രം തുടങ്ങാനുള്ള സഹപ്രവർത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മകളുടെ പേരിൽ പത്രം തുടങ്ങുന്നതിനെതിരേ ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ് ആണ് ഹർജി സമർപ്പിച്ചത്.
ഗൗരിയുടെ സഹപ്രവർത്തകനായ ചന്ദ്ര ഗൗഡയുടെ നേതൃത്വത്തിലാണ് നാനു ഗൗരി എന്ന പേരിൽ പത്രം തുടങ്ങാൻ പദ്ധതിയിട്ടത്. സിദ്ധരാമയ്യ സർക്കാരിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദിര ലങ്കേഷ് കോടതിയെ സമീപിച്ചത്. ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതു വരെ, ഗൗരി ലങ്കേഷ് പത്രികെ, നാനു ഗൗരി എന്നീ പേരുകളിലോ ലങ്കേഷ് പത്രികെ എന്ന പേരിനോട് എന്തെങ്കിലും വാക്കുകൾ കൂട്ടിച്ചേർത്തോ പത്രം അച്ചടിച്ച് ഇറക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്.
മകളുടെ പേരിൽ പത്രം പുറത്തിറക്കുന്നവർ ഗൗരിയുടെ പ്രത്യയശാസ്ത്രത്തിൽ എപ്പോഴും ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പില്ലെന്നാണ് ഇന്ദിര ലങ്കേഷ് കോടതിയിൽ നല്കിയ ഹർജിയിൽ പറഞ്ഞത്. ഗൗരിയുടെ പേരിൽ പത്രമിറക്കുന്നത് തന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമാകുമെന്നും ഗൗരി ലങ്കേഷിന്റെയും ലങ്കേഷ് പത്രികെയുടെയും ജനപ്രീതിയെ ബാധിക്കുമെന്നും ഇന്ദിര ലങ്കേഷ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
മകളുടെ പേരിൽ പത്രം വേണ്ട: ഗൗരി ലങ്കേഷിന്റെ അമ്മ കോടതിയിൽ
09:01 PM Nov 20, 2017 | Deepika.com