തമിഴ് സിനിമകളും അന്യഭാഷാചിത്രങ്ങളും കേരളത്തിൽ പ്രചാരത്തിലിരുന്ന കാലത്താണ് സിനിമാവ്യവസായത്തിന്റ പ്രധാനകേന്ദ്രമായി വളർന്ന കോട്ടയത്ത് ചലച്ചിത്രസംബന്ധമായ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നത്.
തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പ്രവർത്തിച്ചിരുന്ന തീയേറ്ററുകളിൽ സിനിമകൾ വിതരണം ചെയ്തിരുന്ന ഒട്ടേറെ കന്പനികൾ കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങിയതിനൊപ്പം വളർന്നു വന്നതാണ് കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനം.
കോട്ടയത്ത് സിനിമാ മാസികയിൽ ആരംഭിച്ച ചലച്ചിത്ര പത്രപ്രവർത്തനം മുക്കാൽ നൂറ്റാണ്ട് പിന്നിട്ട് ഇപ്പോൾ ഫിലിം സൊസൈറ്റി’ മാസികയിൽ എത്തിനിൽക്കുകയാണ്.
കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മാളിയേക്കൽ എം.എം. ചെറിയാനാണ് കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്പ് 1946 ഒക്ടോബറിൽ ന്ധസിനിമാ മാസിക’യും 1951-ൽ ന്ധസിനിമാദീപം’ മാസികയും ആരംഭിച്ചത്.
ഈ രണ്ടു മാസികകളുടെയും പത്രാധിപർ ആയിരുന്ന എം.എം. ചെറിയാൻ കോട്ടയത്തെ പോപ്പുലർ പ്രസിൽ നിന്നാണ് മലയാളത്തിലെ ഈ ആദ്യകാല ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ അച്ചടിച്ച് ഇറക്കിയത്.
സിനിമാ മാസികയുടെ ആദ്യപതിപ്പ് തിരുവിതാംകൂർ രാജ്യത്തുനിന്നും സിനിമാദീപം’ മാസിക തിരു-കൊച്ചിയിൽനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്.
മലയാളത്തിൽ ആകെ അഞ്ചു സിനിമകൾ മാത്രം-വിഗതകുമാരൻ (1928), മാർത്താണ്ഡവർമ്മ (1933), ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ലാദ (1941)-പുറത്തിറങ്ങിയിരുന്ന കാലത്താണ് കോട്ടയത്തുനിന്നും ടി.എം. ചാണ്ടി പ്രിന്റർ ആന്റ് പബ്ലിഷർ ആയി 1946-ൽ സിനിമാ മാസിക അച്ചടിച്ചത്.
കോട്ടയത്തെ ആദ്യത്തെ ചലച്ചിത്ര പ്രദർശനശാലയായ വിജയ തീയേറ്റർ 1940-ൽ കോട്ടയത്ത് തുടങ്ങിയതിനു പിന്നാലെയാണ് എം.എം. ചെറിയാന്റെ ചലച്ചിത്ര പത്രപ്രവർത്തനവും ഇവിടെ സമാരംഭിച്ചത്. വിജയ തീയേറ്ററിന്റെ പ്രവർത്തനങ്ങളിലും എം.എം. ചെറിയാൻ പങ്കാളിയായിരുന്നു.
ചാലക്കുഴി സി.പി. ജേക്കബ്, അഞ്ചേരിൽ എ.വി. ജോർജ്, കണ്ടത്തിൽ കെ.എം. വർഗീസ് (മനോരമ പത്രാധിപരായിരുന്ന കെ.എം. മാത്യുവിന്റെ സഹോദരൻ), കെ.എൻ. ശങ്കുണ്ണിപ്പിള്ള എന്നിവരോടൊപ്പം വിജയ തീയേറ്റർ സ്ഥാപിക്കാൻ നേതൃത്വം നൽകിയത് പ്രമുഖ ബാങ്കറായ മാളിയേക്കൽ എം.സി. മാത്യുവായിരുന്നു.
സിനിമ മാസിക അച്ചടിച്ചത് എം.സി. മാത്യുവിന്റെ സഹോദരപുത്രൻ നടത്തിവന്ന പോപ്പുലർ പ്രസിലാണ്. (പൊൻകുന്നം വർക്കിയുടെ നവലോകം സിനിമ നിർമ്മിച്ചത് പോപ്പുലർ പ്രസിന്റെ ഉടമയായ എം.കെ. കുര്യനും എം.കെ. ചാണ്ടിയും ആയിരുന്നു). എം.സി. മാത്യുവിന്റെ പിതൃസഹോദര പുത്രനാണ് മാളിയേക്കൽ എം.എം. ചെറിയാൻ.
’സിനിമാ മാസിക’യുടെയും ’സിനിമാദീപ’ത്തിന്റെയും പത്രാധിപരായിരുന്ന മാളിയേക്കൽ എം.എം. ചെറിയാനാണ് 1945-ൽ കോട്ടയത്തെ രണ്ടാമത്തെ തീയേറ്ററായ സെൻട്രൽ തീയേറ്റർ സ്ഥാപിച്ചത്.
എം.എം. ചെറിയാൻ സിനിമാ തീയേറ്റർ വ്യവസായത്തിലേക്ക് കടന്നുവരാൻ കാരണമായത് കോട്ടയത്തെ ആദ്യ തീയേറ്റർ സംരംഭമായ വിജയ തീയേറ്ററിന്റെ വിജയമാണ്.
ഇന്നത്തെ യൂണിയൻ ക്ലബ്ബിനു സമീപമായിരുന്നു വിജയാ തീയേറ്റർ പ്രവർത്തിച്ചിരുന്നതെന്ന് മാളിയേക്കൽ കുടുംബാംഗം അലക്സ് ജോർജ് പറഞ്ഞിട്ടുണ്ട്.
കോട്ടയത്ത് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരുടെ സംഖ്യ ഏറെയാണെന്ന് മനസിലാക്കാൻ എം.എം. ചെറിയാന് അധികകാലം വേണ്ടിവന്നില്ല. കോട്ടയം പട്ടണത്തിന്റെ വളർച്ച മുൻനിർത്തി കൂടുതൽ സിനിമാ പ്രദർശനശാലകൾ ഉണ്ടാവണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതിനെ തുടർന്നാണ് അദ്ദേഹം സ്വന്തമായി സെൻട്രൽ തീയേറ്റർ തുടങ്ങിയത്. അതിന്റെ വിജയത്തെ തുടർന്ന് കോട്ടയത്ത് എം.എം. ചെറിയാൻ സ്ഥാപിച്ചതാണ് ന്യൂ തീയേറ്ററും രാജ്മഹൽ തീയേറ്ററും. (രാജ്മഹൽ തീയേറ്ററിന് 1948-ൽ തറക്കല്ലിട്ടത് മാളിയേക്കൽ എം.സി. മാത്യു ആയിരുന്നു. ഈ തീയേറ്റർ 1980ൽ എം.സി. മാത്യുവിന്റെ പുത്രൻ ജോർജ് മാത്യു വാങ്ങി. അതാണ് ഇന്നത്തെ അനശ്വര തീയേറ്റർ).
എം.എം. ചെറിയാൻ സ്ഥാപിച്ച ന്യൂ തീയേറ്ററാണ് പിൽക്കാലത്ത് സ്റ്റാർ തീയേറ്റർ ആയി മാറിയത്. ഏലപ്പാറയിലും പാന്പനാറിലും അദ്ദേഹം തീയേറ്റർ നടത്തിയിരുന്നു.
ഇപ്രകാരം കോട്ടയത്തു മാത്രമല്ല, കേരളത്തിൽ തന്നെ പുതിയൊരു ചലച്ചിത്ര സംസ്കാരവും ദൃശ്യവിദ്യാഭ്യാസ പദ്ധതിയും അവതരിപ്പിച്ച വ്യക്തിയാണ് കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാൻ ഏറ്റവും യോഗ്യതയുള്ള മാളിയേക്കൽ എം.എം. ചെറിയാൻ.
കേരളത്തിൽ ടൂറിംഗ് ഫിലിം തീയേറ്ററുകൾ മാത്രം പ്രചാരത്തിലിരുന്ന കാലത്താണ് കോട്ടയത്ത് ആദ്യത്തെ സിനിമാശാലയായ വിജയ തീയേറ്റർ തുടങ്ങിയത്. അതിനു മുന്പ് കോട്ടയം തിരുനക്കര മൈതാനിയിൽ തൃശൂരിൽനിന്നും എത്തിയ ടൂറിംഗ് തീയേറ്റർ മാസങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.
ഇതേത്തുടർന്നാണ് സിനിമയെ ഒരു വ്യവസായമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് എം.എം. ചെറിയാന് ബോധ്യമായത്. വിജയ തീയേറ്ററിന്റെ പ്രവർത്തനം തുടരുന്ന കാലത്തുതന്നെയാണ് എം.എം. ചെറിയാൻ സ്വന്തമായി സെൻട്രൽ തീയേറ്റർ തുടങ്ങിയത്.
സെൻട്രൽ തീയേറ്റർ ബിൽഡിംഗ്സിൽ തന്നെയായിരുന്നു സിനിമാമാസികയുടെ ഓഫീസും പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കോട്ടയത്തുകാർ ആ സ്ഥലം ഓർക്കുന്നത് പഴയ ബെസ്റ്റോട്ടൽ ആയിട്ടാണ്.
തലശേരിക്കാരനായ മാന്പള്ളി പി.എം. രാഘവൻ 1954-ൽ സെൻട്രൽ തീയേറ്റർ വാങ്ങി ഹോട്ടൽ ആക്കുകയായിരുന്നു. അതിനുമുൻപ് രാഘവന്റെ ബെസ്റ്റ് ബേക്കറി 1944-ൽ തുടങ്ങി.
പത്തുവർഷം കഴിഞ്ഞ് ഹോട്ടൽ തുടങ്ങാൻ സെൻട്രൽ തീയേറ്റർ വാങ്ങിയപ്പോൾ അതിന്റെ ഉടമയ്ക്ക് ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു-. കെട്ടിടത്തിന്റെ ഡിസൈൻ മാറ്റരുത്.
അത് അംഗീകരിച്ചാണ് തീയേറ്റർ 22 മുറികളാക്കി ബെസ്റ്റോട്ടൽ തുടങ്ങിയത്. ആ ബെസ്റ്റോട്ടലും ഇപ്പോൾ ചരിത്രമായെങ്കിലും സെൻട്രൽ തീയേറ്റർ നിന്ന സ്ഥലത്തിനടുത്തുള്ള റോഡുകളുടെ കവല ഇപ്പോഴും അറിയപ്പെടുന്നത് സെൻട്രൽ ജംഗ്ഷൻ എന്നാണ്.
കോട്ടയത്ത് അക്കാലത്ത് മുന്തിയതരം വീഞ്ഞും മരുന്നുകളും സ്റ്റേഷനറി സാധനങ്ങളും ഫാൻസി സാധനങ്ങളും മറ്റും വില്പന നടത്തിയിരുന്ന ദി സെൻട്രൽ സ്റ്റോഴ്സ്, ബാർ അറ്റാച്ച്ഡ് ഹോട്ടലായിരുന്ന സെൻട്രൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എന്നിവ നിലനിന്നിരുന്നതും ഈ സെൻട്രൽ ജംഗ്ഷനിലായിരുന്നു.
കോട്ടയത്തെ ചരിത്രത്തിൽനിന്ന് അതെല്ലാം മറഞ്ഞെങ്കിലും എം.എം. ചെറിയാൻ കോട്ടയത്തെ സിനിമാ ചരിത്രത്തിന്റെ സെൻട്രൽ സ്ഥാനത്തുതന്നെ ഇപ്പോഴും നിലകൊള്ളുന്നുവെന്നു പറയാതെ വയ്യ...
കോട്ടയത്തെ സിനിമാ വ്യവസായത്തിനു മാത്രമല്ല എം.എം. ചെറിയാന്റെ ചലച്ചിത്ര പരിശ്രമങ്ങൾക്കും പിന്തുണ നൽകിയ അസാധാരണ പ്രതിഭയായിരുന്നു മാളിയേക്കൽ എം.സി. മാത്യു.
അദ്ദേഹത്തിന്റെ നാമത്തിൽ കോട്ടയം നഗരസഭ തിരുനക്കര മൈതാനത്തെ ഗാന്ധിപ്രതിമാ കവാടത്തിൽ ഒരു ക്ലോക്ക് ടവർ സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയത്തിന്റെ പുരോഗതിയിൽ നിശബ്ദസേവനം നടത്തിയ എം.സി. മാത്യു, 1929-ൽ സ്ഥാപിച്ച ട്രാവൻകൂർ-ഫോർവേർഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.
ഈ ബാങ്കിന് 1946-ൽ കേരളത്തിൽ അന്പതിലേറെ ശാഖകൾ ഉണ്ടായിരുന്നു. ഇക്കാര്യം സിനിമാമാസികയുടെ ആദ്യലക്കത്തിലെ ബാക്ക് കവർ പരസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എം.സി. മാത്യുവിന്റെ നേതൃത്വത്തിൽ കോട്ടയം കേന്ദ്രമാക്കി ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്ന ചിട്ടിക്കന്പനിയും പ്രവർത്തിച്ചിരുന്നു.
വിജയാ തീയേറ്ററിന്റെ സ്ഥാപനത്തിനു നേതൃത്വം നൽകിയ എം.സി. മാത്യുവിന്റെ സിനിമാ ചുവടുവയ്പിൽ നിന്നും പിൽക്കാലത്ത് ആവേശം ഉൾക്കൊണ്ടത് അദ്ദേഹത്തിന്റെ പുത്രൻ ജോർജ് മാത്യുവാണ്.
എം.സി. മാത്യു തന്റെ മകനെ ബിരുദപഠനത്തിനു മദ്രാസിൽ അയച്ചെങ്കിലും പഠനകാലത്തുതന്നെ ജോർജ് മാത്യു കോട്ടയത്ത് ഒരു സിനിമാ വിതരണ കന്പനിയുമായി രംഗത്തുവന്നു.
അതാണ് ഇന്നത്തെ സെൻട്രൽ പിക്ചേഴ്സ്. സെൻട്രൽ പിക്ചേഴ്സ് പിന്നീട് സിനിമാ പ്രദർശനത്തിലേക്കും സിനിമാ നിർമ്മാണത്തിലേക്കും ചുവടുകൾ വച്ചുകൊണ്ട് കോട്ടയത്തിന്റെ സിനിമാ സംസ്കാരത്തെ കേരളത്തിലെന്പാടും അവതരിപ്പിച്ചു.
ജോർജ് മാത്യു പിന്നീട് കോട്ടയത്ത് സ്ഥാപിച്ചതാണ് ആനന്ദ് തീയേറ്റർ (1968), കോട്ടയത്തെ ആനന്ദ്, അഭിലാഷ്, ആഷ (1977), അനശ്വര (1980), ചങ്ങനാശ്ശേരിയിലെ അഭിനയ, അനു (1984) തീയേറ്ററുകൾ ഇപ്പോൾ മാളിയേക്കൽ എം.സി. മാത്യുവിന്റെ പുത്രൻ ജോർജ് മാത്യുവിന്റെ മക്കളായ മാത്യു ജോർജ്, അലക്സ് ജോർജ്, ജി. ജോർജ് എന്നിവരാണ് നടത്തിവരുന്നത്.
ജോർജ് മാത്യു സെൻട്രൽ പിക്ചേഴ്സ് തുടങ്ങിയപ്പോൾ സഹോദരരായ രഞ്ജി മാത്യു സെന്റിനറി പ്രൊഡക്ഷൻസും തോമസ് മാത്യു സെൻോർ പ്രൊഡക്ഷനും തുടങ്ങി.
എം.എം. ചെറിയാൻ സിനിമാ വ്യവസായത്തിലേക്ക് കടന്നുവരുന്നത് തമിഴ്-ഹിന്ദി സിനിമകളുടെ വിതരണക്കാരനായിട്ടാണ്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി അന്ന് ഏകദേശം ഇരുപതോളം തീയേറ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഈ ദേശങ്ങളിൽ സിനിമയ്ക്ക് വ്യാപകമായ സ്വീകരണം ലഭിച്ചത് ടൂറിംഗ് സിനിമാ ടാക്കീസ് വഴിയായിരുന്നല്ലോ.
സർക്കസ് കന്പനികൾ ഇക്കാലത്ത് ഓരോ ദേശത്തും തന്പടിച്ചു സർക്കസ് അവതരിപ്പിക്കുന്നതുപോലെയായിരുന്നു അക്കാലത്ത് ടൂറിംഗ് സിനിമാ ടാക്കീസുകൾ. അതുപോലെ ടൂറിംഗ് നാടക സംഘങ്ങളും പ്രവർത്തിച്ചിരുന്നു.
സിനിമാമാസിക ആരംഭിച്ച കാലത്ത് മാളിയേക്കൽ എം.എം. ചെറിയാന്റെ നേതൃത്വത്തിൽ കോട്ടയത്ത് ജയ്ഹിന്ദ് ഫിലിംസ് ലിമിറ്റഡ് എന്ന പേരിൽ സിനിമാ നിർമ്മാണത്തിനും വിതരണത്തിനും പ്രദർശനത്തിനും അഞ്ചുലക്ഷം രൂപാ മുതൽമുടക്കിൽ ആദ്യമായി ഒരു കന്പനി സ്ഥാപിച്ചിരുന്നു.
ഡോ. സി.ആർ. കൃഷ്ണപിള്ള (മദ്രാസ്), കെ. ഗോപാലപിള്ള (കോട്ടയം), വി. ഹാലി മാത്യു (കോട്ടയം), സി.ഐ. ഏബ്രഹാം (കോട്ടയം), ടി.ജെ. ഫിലിപ്പ് (അന്പലപ്പുഴ), എം.എൻ. നായർ (കോട്ടയം) എന്നിവരും എം.എം. ചെറിയാനൊപ്പം ഈ കന്പനിയുടെ ഡയറക്ടർമാരായിരുന്നു.
എം.എം. ചെറിയാന്റെ സഹോദരപുത്രൻ ഏബ്രഹാം കുരുവിള 1964-ൽ കോട്ടയത്തുനിന്ന് ഡിന്നി ഫിലിംസ് തുടങ്ങി. മാളിയേക്കൽ ജോർജ് മാത്യുവിന്റെ സഹോദരൻ രാജു മാത്യു കോട്ടയത്ത് തുടങ്ങിയതാണ് സെഞ്ച്വറി ഫിലിംസ്. ഇപ്പോൾ സെഞ്ച്വറി ഫിലിംസ് നടത്തുന്ന കൊച്ചുമോൻ എം.എം. ചെറിയാന്റെ സഹോദരപുത്രനാണ്.
കോട്ടയത്തുനിന്ന് ഒരു സിനിമാ പ്രസിദ്ധീകരണം ആരംഭിച്ചിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
എം.എം. ചെറിയാൻ സിനിമാ മാസിക ആരംഭിച്ചപ്പോൾ 1946 (ഒക്ടോബർ-1122 തുലാം) വാല്യം ഒന്നിന്റെ ലക്കം ഒന്നിൽ സ്വന്തം പ്രസ്താവന എന്ന പേരിൽ പത്രാധിപർ എഴുതിയ മുഖപ്രസംഗത്തിൽ സിനിമാ മാസികയാണ് മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രസിദ്ധീകരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം പ്രസ്താവനയുടെ തുടക്കം ഇങ്ങനെ: മലയാളഭാഷയിൽ ഇന്ന് അനേകം ദിനപത്രങ്ങളും പ്രതിവാരികകളും മാസികകളും പ്രസിദ്ധം ചെയ്യുന്നുണ്ടെങ്കിലും ജനസാമാന്യത്തിന്റെ സാമൂഹ്യജീവിതത്തിൽ സമൂലവും വിപ്ലവപരവുമായ പരിവർത്തനങ്ങൾതന്നെ വരുത്തിക്കൂട്ടുവാൻ സർവ്വവിധ സാധ്യതകളോടുംകൂടിയ ചലച്ചിത്രങ്ങളെ സംബന്ധിച്ച് പ്രത്യേകം പ്രതിപാദിക്കുന്നതിനായി ഒരു വാരികയോ മാസികയോ ഇല്ലാത്തതിനാൽ ചലച്ചിത്ര വ്യവസായത്തിന്റെ നാനാവശങ്ങളേയും പറ്റി പ്രതിപാദിക്കുകയും കേരളീയ ജനതയ്ക്ക് ഏതദ്വിഷയകമായി വേണ്ട പ്രബോധനങ്ങൾ നൽകുകയും ചെയ്യത്തക്കവണ്ണം സിനിമാ മാസിക എന്നപേരിൽ ഇങ്ങനെ ഒരു നൂതന പ്രസിദ്ധീകരണം സമാരംഭിക്കുവാൻ സാധിച്ചതിൽ ഞങ്ങൾക്കു അതിയായ ചാരിതാർത്ഥ്യമുണ്ട്.’’
ന്ധസിനിമാമാസികയുടെ പ്രസിദ്ധീകരണത്തിനു അനുമതിയും സഹായസഹകരണങ്ങളും നൽകിയ തിരുവിതാംകൂർ ഗവണ്മന്റിനോടുള്ള കൃതജ്ഞത ആദ്യ മുഖപ്രസംഗത്തിൽ രേഖപ്പെടുത്തുക മാത്രമല്ല, മുപ്പത്തിനാലു ന്ധതിരുവയസ് പൂർത്തിയാകുന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിനു തിരുനാൾ മംഗളാശംസ നേർന്നുകൊണ്ട് ദീർഘമായ ഒരു ഉപമുഖപ്രസംഗവും പത്രാധിപർ എഴുതി.
Long live His Highness എന്ന തലക്കെട്ടോടെ രാജകീയ വേഷഭൂഷാദികളോടെ ഇരിക്കുന്ന ചിത്തിര തിരുനാളിന്റെ ഒരു ഫുൾ പേജ് ചിത്രവും മുഖപ്രസംഗത്തിനു മുന്പ് നൽകിയിട്ടുണ്ട്.
തിരുനാൾ ആശംസ’യിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: നൃത്തം, സംഗീതം, നാട്യം, ചിത്രമെഴുത്ത് എന്നുവേണ്ട സർവ്വ ലളിതകലകൾക്കും തിരുമനസിലെയും വിശിഷ്യ അമ്മ മഹാറാണി തിരുമനസിലെയും ഹൃദയപൂർവ്വമായ പ്രോത്സാഹനങ്ങൾ സർവ്വദം ലഭിച്ചുകൊണ്ടിരിക്കുന്നു.
സിനിമാ വ്യവസായത്തെതന്നെയും ജനങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ഉൽക്കർഷത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിലും തിരുമനസ്സിലെ സവിശേഷശ്രദ്ധ പതിഞ്ഞുകൊണ്ടാണിരിക്കുന്നത് എന്നു കാണുന്നതിൽ ഞങ്ങൾക്ക് പ്രത്യേകിച്ചും അതിരറ്റ സന്തോഷമുണ്ട്.
ദൃശ്യവിദ്യാഭ്യാസ പദ്ധതിയുടെ പുരോഗമനത്തിൽ നമ്മുടെ ഗവർമെന്റ് പ്രദർശിപ്പിച്ചുവരുന്ന പ്രത്യേക ശ്രദ്ധയേയും താല്പര്യത്തെയും രാജ്യത്തെ ജനങ്ങൾ വേണ്ടപോലെ മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടോ എന്നു സംശയമാണ്.
ദൃശ്യവിദ്യാഭ്യാസ പദ്ധതിയുടെ പുരോഗമനാർത്ഥം ഗവർമെന്റ് കൈക്കൊണ്ടിരിക്കുന്ന നടപടികൾ ബ്രിട്ടീഷിൻഡ്യൻ രാജ്യതന്ത്രജ്ഞരിൽ പലരുടെയും സവിശേഷമായ പ്രശംസയ്ക്ക് പാത്രീഭവിച്ചിട്ടുള്ളതാകുന്നു.’’
ഇപ്രകാരം മലയാളികളുടെ ദൃശ്യവിദ്യാഭ്യാസത്തിൽ കാതലായ മാറ്റം ലക്ഷ്യമാക്കിയാണ് എം.എം. ചെറിയാൻ സിനിമാ മാസിക തുടങ്ങിയത്. തമിഴ്, ഹിന്ദി സിനിമകൾ മാത്രം കണ്ടുകൊണ്ടിരുന്ന മലയാളികൾക്ക് സ്വന്തം ഭാഷാചിത്രങ്ങൾ കാണാനുള്ള സാഹചര്യം ഒരുക്കുന്നതിനും അതിലൂടെ സിനിമാ വ്യവസായം ശക്തിപ്പെടുത്തുന്നതിനും തുടർന്ന് സിനിമാ മാസിക’ വഴിയൊരുക്കി.
സിനിമാ മാസികയുടെ ആദ്യലക്കം പുറത്തിറങ്ങുന്പോൾ കോട്ടയം കേന്ദ്രീകരിച്ച് ധാരാളം സിനിമാ വിതരണ കന്പനികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. മിക്ക കന്പനികളും വിതരണം ചെയ്തിരുന്നത് തമിഴ് സിനിമകളായിരുന്നു.
സിനിമാ മാസികയുടെ ആദ്യലക്കത്തിൽ കോട്ടയം ജിയോ പിക്ചേഴ്സിന്റെ ഉദയനവാസവദത്ത, കോട്ടയത്തെ മഹാലക്ഷ്മി പിക്ചേഴ്സ് വിതരണം ചെയ്ത കുണ്ടലകേശി, നാഗർകോവിൽ ഇന്റർനാഷണൽ ഫിലിം കോർപ്പറേഷൻ വിതരണം ചെയ്ത പങ്കജവല്ലി, അർദ്ധനാരി, ഉത്തമി, വേതാളപുരം, കാമവല്ലി, മലമങ്ക, കൊച്ചി ചന്ദ്രു ഫിലിംസ് വിതരണം ചെയ്ത ശ്രീമുരുകൻ, കണ്ണകി, കുബേര കുചേല, അരവല്ലി, ഭൂലോക രംഭ, പരജ്യോതി, ശാന്ത, മധുര ചിത്രകലാ മൂവിടോണ് വിതരണം ചെയ്ത ശ്രീകുമാരഗുരു, കോട്ടയം സ്വാമി ഫിലിംസിന്റെ സുലോചന, മഹാത്മ ഉദങ്കർ, വികടയോഗി, കൊച്ചി അസോസിയേറ്റ്സ് പിക്ചേഴ്സിന്റെ ത്യാഗയ്യ, കടകം എന്നീ തമിഴ് സിനിമകളുടെ പരസ്യമുണ്ട്.
അക്കാലത്ത് മലയാളികളെ ഏറെ ആകർഷിച്ചത് തമിഴ് സിനിമകൾ ആയിരുന്നുവെന്ന് ഈ പരസ്യങ്ങൾ സൂചിപ്പിക്കുന്നു.
തിരുവിതാംകൂറിൽ നിന്നു 1946-ൽ (ലൈസൻസ് നന്പർ 482) പുറത്തിറങ്ങിയ സിനിമാ മാസികയുടെ ആദ്യലക്കത്തിൽ മംഗലാപുരം മുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും ഏജന്റുമാർ വഴി മാസിക വിതരണം ചെയ്യുന്നതിനു ഏർപ്പാട് ചെയ്തുകഴിഞ്ഞെന്നും ഇതിനകം പതിനായിരത്തിലധികം കോപ്പികൾ കേരളക്കരയുടെ നാനാഭാഗങ്ങളിലുമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും എഴുതിയിരിക്കുന്നു.
മാസികയുടെ ഒരു വർഷത്തെ വരിസംഖ്യ ആറുരൂപയായിരുന്നു. ആദ്യലക്കം വിശേഷാൽപതിപ്പായിരുന്നു-വില ഒരു രൂപ. ആകെ പേജ് 84.
എല്ലാ മാസവും പത്താം തീയതിതോറും പ്രസിദ്ധം ചെയ്യുന്ന മാസികയിൽ ഫുൾപേജ് പരസ്യത്തിനു 40 രൂപയും അരപ്പേജ് പരസ്യത്തിന് 35 രൂപയും കാൽ പേജ് പരസ്യത്തിന് 15 രൂപയുമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
സിനിമാ വിഷയമായുള്ള മലയാളത്തിലെ ഏക പത്രിക എന്നു പ്രത്യേകം എടുത്തുപറയുന്ന മാസികയുടെ പരസ്യത്തിൽ ഉള്ളടക്കത്തെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു:
ചലച്ചിത്രങ്ങളുടെ നിർമാണം, വിതരണം, പ്രദർശനം എന്നിവ സംബന്ധിച്ചുള്ള വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും നടനകല, ഛായാഗ്രഹണം, സ്വനഗ്രഹണം എന്നിവയെപ്പറ്റിയുള്ള രസകരമായ വിവരണങ്ങളും പുതിയ പുതിയ ചിത്രങ്ങളെപ്പറ്റിയുള്ള നിഷ്പക്ഷമായ വിമർശനങ്ങളും അതാതുകാലത്തെ പ്രധാന നടീനടരുടെയും ഓരോ പ്രധാന ചിത്രങ്ങളിലെ ചില പ്രത്യേക രംഗങ്ങളുടെയും ചിത്രങ്ങളും സിനിമാ മാസിക’യിൽ തുടരെ പ്രസിദ്ധം ചെയ്യുന്നതാണ്.’’
സിനിമാ മാസികയുടെ ആദ്യലക്കം വിഭവസമൃദ്ധമായിരുന്നു. മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരെയാണ് എം.എം. ചെറിയാൻ അണിനിരത്തിയത്. പത്രാധിപർക്ക് എഴുത്തുകാരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ സൂചനയാണ് സിനിമാ മാസികയുടെ ആദ്യലക്കത്തിൽ എഴുതപ്പെട്ട വള്ളത്തോൾ, വെണ്ണിക്കുളം, കെടാമംഗലം, എം.പി. അപ്പൻ എന്നിവരുടെ കവിതകളും എൻ.പി. ചെല്ലപ്പൻ നായർ, ലളിതാംബിക അന്തർജ്ജനം, കെ. സരസ്വതിയമ്മ എന്നിവരുടെ കഥകളും കാരൂരിന്റെ നാടകവും.
തമിഴ് സിനിമയെപ്പറ്റി അന്നത്തെ പ്രസിദ്ധ പത്രപ്രവർത്തകൻ കെ.സി. സഖറിയ എഴുതിയ ലേഖനവുമുണ്ട്. ഹോളിവുഡിനെപ്പറ്റി എഴുതിയിരിക്കുന്നത് പി.ആർ.എസ്. പിള്ളയാണ് (പിൽക്കാലത്ത് പി.ആർ.എസ്. പിള്ള കേരള സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്).
അക്കാലത്ത് റിലീസ് ചെയ്ത നിഷാനി, ഡോ. കോട്നിസ് കി അമർ കഹാനി എന്നീ സിനിമകളെപ്പറ്റിയുള്ള ലേഖനങ്ങൾ സൂചിപ്പിക്കുന്നത്, കേരളത്തിൽ ഹിന്ദി സിനിമ ആസ്വദിച്ചിരുന്ന വലിയൊരു പ്രേക്ഷകസംഘവും ഉണ്ടായിരുന്നുവെന്നാണ്.
ആദ്യലക്കത്തിൽ സിനിമാ മാസികയിൽ സി.ഐ രാമൻ നായർ എഴുതിയത് ചിത്രസംവിധാനം’ എന്ന വിഷയമാണ്.
അക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പിൽ ഇ.വി. കൃഷ്ണപിള്ള നീണ്ടകഥകൾക്ക് ഒപ്പം അഭിനയിച്ചു ഫോട്ടോ എടുത്ത ചിത്രങ്ങൾ നൽകാറുണ്ടായിരുന്നു. അതേപ്പറ്റിയായിരുന്നു പ്രശസ്ത എഴുത്തുകാരനായ രാമൻ നായരുടെ ലേഖനം.
അന്നത്തെ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കുര്യൻ തൈക്കടവിൽ എഴുതിയത് നാടകത്തിലെ അണിയറയെപ്പറ്റിയാണ്.
ജ്ഞാനാംബികയിൽ ഗാനങ്ങൾ എഴുതിയ പുത്തൻകാവ് മാത്തൻ തരകൻ എഴുതിയത് സിനിമയും നാടകവും എന്ന വിഷയത്തെപ്പറ്റിയാണ്. മലയാള സിനിമാ വ്യവസായത്തെപ്പറ്റി കെ.വി. കോശിയും കെ.പി. ശങ്കരമേനോനും എഴുതി.
സിനിമയിലെ ഹാസ്യം എന്ന വിഷയത്തെപ്പറ്റി എഴുതിയത് അക്കാലത്തെ പ്രമുഖ ഹാസസാഹിത്യകാരൻ പുത്തേഴത്തു രാമമേനോൻ ആയിരുന്നു.
സിനിമയുടെ ഭാവി’ എന്ന വിഷയത്തെപ്പറ്റി എൽ.സി. ഐസക് എന്ന പ്രമുഖ എഴുത്തുകാരൻ എഴുതിയ ലേഖനത്തിൽ ന്ധന്ധശയനമുറിയിൽ ഇരുന്നു സിനിമാ കാണുന്ന കാലംവരുന്നു’’ എന്നാണ് ചൂണ്ടിക്കാട്ടിയത്. ആ പ്രവചനം നടപ്പിലായിക്കഴിഞ്ഞു!
വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പ്രശ്നപംക്തി, സിനിമാ വാർത്തകൾക്കുള്ള ന്ധഅതും ഇതും’ എന്നിങ്ങനെ രണ്ടു പംക്തികൾ സിനിമാ മാസികയിൽ ഉണ്ടായിരുന്നു.
നടീനടരെ പരിചയപ്പെടുത്തുന്ന ഫീച്ചറുകൾ ഇതിന്റെ പ്രത്യേകതയായിരുന്നു. ആദ്യലക്കത്തിൽ വനമാല, ദേവികാറാണി, മിസ് സുലോചന എന്നീ നടികളെ പരിചയപ്പെടുത്തുന്നു. അതുപോലെ സിനിമാ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ലഘുലേഖനങ്ങൾ വേറെയും ഉണ്ടായിരുന്നു.
സിനിമയിലെ ക്യാമറക്കാരന്റെ ചെപ്പടിവിദ്യകളെപ്പറ്റിയാണ് അത്തരമൊരു ലേഖനം. നടീനടരുടെ ചിത്രങ്ങളും മറ്റൊരു ഇനമാണ്. ശ്രീമതി കണ്ണൻബാല എന്ന നടിയുടെ ചിത്രം നൽകിയിട്ട് അതിലെ അടിക്കുറിപ്പിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
ദീർഘകാലം ചലച്ചിത്രങ്ങളിലെ സങ്കല്പ വിവാഹങ്ങളിൽ മാത്രം ഏർപ്പെട്ടിരുന്ന ഈ നടി അടുത്തകാലത്ത് യഥാർത്ഥ വിവാഹത്തിൽ കുടുങ്ങിയിരിക്കുകയാണ്!’’
സിനിമാ മാസികയുടെ വിജയം മലയാള ചലച്ചിത്ര പത്രപ്രവർത്തനത്തിൽ പുതിയൊരു ദിശാബോധം ഉണ്ടാക്കി. തുടർന്ന് കെ. സുകുമാരൻ നായർ 1947-ൽ കോട്ടയത്തുനിന്നും സിനി മാസിക ആരംഭിച്ചു.
ആ കാലത്തും മലയാളത്തിൽ അഞ്ചു സിനിമകളേ-വിഗതകുമാരൻ, മാർത്താണ്ഡവർമ്മ, ബാലൻ, ജ്ഞാനാംബിക, പ്രഹ്ലാദ -ഇറങ്ങിയിരുന്നുള്ളു. അതിനു ശേഷമായിരുന്നു 1951-ൽ എം.എം. ചെറിയാൻ സിനിമാദീപം മാസിക തുടങ്ങിയത്.
അപ്പോഴേക്കും-1950 വരെ-മലയാളത്തിൽ പതിമൂന്ന് സിനിമകൾ പുറത്തിറങ്ങിയിരുന്നു. വിഗതകുമാരൻ, മാർത്താണ്ഡവർമ്മ, ബാലൻ, ജ്ഞാനാംബിക, പ്രഹ്ലാദ എന്നിവയ്ക്കുശേഷം നിർമ്മല (1948), വെള്ളിനക്ഷത്രം (1949), ചന്ദ്രിക, ജീവിതനൗക, നല്ല തങ്ക, പ്രസന്ന, സ്ത്രീ, ശശിധരൻ (1950) എന്നീ ചിത്രങ്ങൾ.
സെൻട്രൽ തീയേറ്ററുമായി ചലച്ചിത്ര വ്യവസായരംഗത്തേക്ക് എം.എം. ചെറിയാൻ കടന്നുവന്നത് ഇരുപത്തിയൊൻപതാം വയസിലായിരുന്നു. അദ്ദേഹം ചലച്ചിത്ര പത്രപ്രവർത്തനം തുടങ്ങിയത് മുപ്പതാം വയസിലും.
സിനിമാരംഗത്ത് മാത്രമല്ല, നാടക കലാരംഗത്തും ചെറിയാന്റെ പ്രവർത്തന പങ്കാളിത്തം ഉണ്ടായിരുന്നു. എം.ഡി. സെമിനാരി സ്കൂളിൽ പഠിക്കുന്ന കാലത്ത് മികച്ചൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന അദ്ദേഹം കോട്ടയത്തെ നിരവധി ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത് കളിച്ചിട്ടുണ്ട്. കോണ്ഗ്രസ് പ്രസ്ഥാനത്തിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.
അന്തരിക്കുന്ന സമയത്ത് കോട്ടയം മുനിസിപ്പൽ കൗണ്സിൽ അംഗമായിരുന്നു. ടി.കെ. ഗോപാലകൃഷ്ണപ്പണിക്കർ മുനിസിപ്പൽ ചെയർമാനായിരുന്ന വേളയിലാണ് അദ്ദേഹം കൗണ്സിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ സ്മരണകളെ മുൻനിർത്തി പിന്നീട് ബി. ഗോപകുമാർ മുനിസിപ്പൽ ചെയർമാനായിരുന്ന കാലത്ത് നഗരത്തിൽ എം.എം. ചെറിയാൻ മാളിയേക്കൽ റോഡ് സ്ഥാപിക്കയുണ്ടായി.
1916-ൽ ജനിച്ച എം.എം. ചെറിയാൻ 1962 മാർച്ച് 22ന് ചെന്നൈയിൽവെച്ച് നാല്പത്തിയൊന്പതാം വയസിലാണ് അന്തരിച്ചത്. മൃതദേഹം സംസ്കരിച്ചത് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിലായിരുന്നു.
പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ്, വട്ടക്കുന്നേൽ മാത്യൂസ് മാർ അത്താനാസിയോസ് എന്നീ മെത്രാൻമാർ പങ്കെടുത്ത സംസ്കാരശുശ്രൂഷയിൽ നാനാജാതി മതസ്ഥരായ വൻ ജനാവലി പങ്കെടുത്തതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പി.സി. ചെറിയാൻ എം.എൽ.എ.യും മനോരമയ്ക്കു വേണ്ടി പത്രാധിപർ കെ.എം. ചെറിയാനും കേരളഭൂഷണത്തിനുവേണ്ടി എ.എം. വർക്കിയും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. ചെറിയപള്ളി വികാരി ഫാ. വി.ജെ. ഗബ്രിയൽ ചരമപ്രസംഗം നടത്തി.
എം.എം. ചെറിയാൻ അന്തരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ ബാവാ ചെറിയാൻ സിനിമാ തീയേറ്ററിന്റെ പ്രവർത്തനം പതിനഞ്ചു വർഷം നടത്തുകയുണ്ടായി.
മലയാള മനോരമയുടെ ഓഫീസ് മാനേജർ ആയിരുന്ന തിരുവല്ല കർത്താലിൽ കണ്ടത്തിൽ കെ.എം. മാത്തുള്ള മാപ്പിളയുടെ പുത്രിയാണ് ബാവാ ചെറിയാൻ. ശ്രീമൂലം പ്രജാസഭാംഗവും തിരുവല്ല മുനിസിപ്പൽ ചെയർമാനുമായിരുന്ന കെ.എം. മാമ്മൻ മാപ്പിള (കൊച്ചുമാമ്മൻ വക്കീൽ) ബാവാ ചെറിയാന്റെ പിതാമഹനാണ്.
ബാവാ ചെറിയാൻ 1996 ൽ അന്തരിച്ചു. എം.എം. ചെറിയാൻ അന്തരിക്കുന്പോൾ ആണ്മക്കളായ മാണിയും മാത്തുള്ളയും വിദ്യാർത്ഥികളായിരുന്നു.
വിവാഹത്തിനുശേഷം ഇരുവരും അകാലത്തിൽ മരിച്ചു. ഏക മകൾ സുശീല മേരി ചെറിയാൻ ഇപ്പോൾ ഖത്തറിൽ ഭർത്താവിനൊപ്പം താമസിക്കുന്നു.
അന്പതുകളിൽ കോട്ടയത്ത് സിനിമാ നിർമ്മാണ വ്യവസായവും സിനിമാ വിതരണ പ്രസ്ഥാനവും ശക്തിപ്പെട്ടതുതന്നെയാണ് കൂടുതൽ സിനിമാ പ്രസിദ്ധീകരണങ്ങൾ ഉണ്ടാകുവാൻ വഴിയൊരുക്കിയത്.
1951-ൽ സിനിമാദീപം ഇറങ്ങിയ വർഷം മലയാളത്തിൽ ആറു സിനിമകളാണ്-ചേച്ചി, കേരള കേസരി, നവലോകം, രക്തബന്ധം, വനമാല, യാചകൻ-പുറത്തുവന്നത്.
സിനിമയ്ക്ക് പ്രാധാന്യം നൽകി 1950-ൽ കളത്തിൽ വർഗീസ് അരുണ മാസിക തുടങ്ങിയെങ്കിലും അദ്ദേഹം മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആയതോടെ അതു മുടങ്ങി. 25 പൈസ വിലയുള്ള അരുണ’ മാസികയ്ക്ക് തുടക്കത്തിൽ പതിനായിരം കോപ്പികൾ ഉണ്ടായിരുന്നു. ഇപ്രകാരം ചലച്ചിത്ര പത്രപ്രവർത്തനം മലയാള സിനിമയെ പുതിയൊരു യുഗത്തിലേക്ക് കൊണ്ടുവന്നു.
ചലച്ചിത്ര പത്രപ്രവർത്തനത്തിന്റെ ഖ്യാതി കേരളത്തിൽ വ്യാപിച്ചത് കെ. ശങ്കരൻ നായർ സിനിമാ മാസികയുടെ പ്രവർത്തനം ഏറ്റെടുത്തതോടെയായിരുന്നു. കോട്ടയത്ത് ഒരു പരസ്യക്കന്പനി നടത്തിയിരുന്ന കെ. ശങ്കരൻ നായർക്ക് എം.എം. ചെറിയാൻ തന്റെ സിനിമാ മാസികയുടെ ടൈറ്റിൽ കൈമാറുകയായിരുന്നു.
കേരളത്തിൽ സിനിമാ പ്രസിദ്ധീകരണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആനുകാലികമായിരുന്നു 1957-ൽ കെ. ശങ്കരൻ നായരുടെ പത്രാധിപത്യത്തിൽ പുനഃപ്രസിദ്ധീകരിച്ച സിനിമാ മാസിക.
ഈ മാസികയിലൂടെ സിനിമാ സ്റ്റിൽഫോട്ടോഗ്രാഫിയിൽ കേരളത്തിൽ ശ്രദ്ധേയനായ ചിത്രാ കൃഷ്ണൻകുട്ടി പറഞ്ഞത്, മുപ്പതു പൈസ വിലയുള്ള സിനിമാ മാസിക അറുപതുകളിൽ 60,000 കോപ്പികൾ അച്ചടിച്ചിരുന്നു എന്നാണ്.
സി.ആർ. ഓമനക്കുട്ടൻ, സി.കെ. സോമൻ, മണി മാന്തുരുത്തി എന്ന എം.എം. ബാലചന്ദ്രൻ എന്നിവർ ഈ മാസികയുടെ എഡിറ്റോറിയൽ രംഗത്ത് നടത്തിയിട്ടുള്ള സംഭാവനകളും അന്ന് ശ്രദ്ധേയമായിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ചേലങ്ങാട് ഗോപാലകൃഷ്ണൻ സിനിമ വിഷയങ്ങളിൽ സിനിമാ മാസികയിൽ ഒട്ടേറെ രചനകൾ നടത്തിയിട്ടുണ്ട്.
കെ. ശങ്കരൻ നായർ സിനിമാ മാസികയുമായി രംഗത്തു വരുന്നതിനു മുന്പ് അദ്ദേഹം ആസാദ് അഡ്വർടൈസിംഗ് എന്ന പരസ്യ സ്ഥാപനം ഇന്നത്തെ ഭാരത് ഹോസ്പിറ്റൽ റോഡിലാണ് നടത്തിയിരുന്നത്.
ഈ റോഡ് ഇപ്പോഴും ആസാദ് ലെയ്ൻ എന്നാണ് അറിയപ്പെടുന്നത്. പിൽക്കാലത്ത് ഈ പരസ്യക്കന്പനിയുടെ കെട്ടിടമാണ് സിനിമാ മാസിക ബിൽഡിംഗ് ആയി മാറിയത്.
അതിനടുത്തായിരുന്നു കെ. ശങ്കരൻ നായരുടെ വീട്. അവിടെയായിരുന്നു സിനിമാതാരങ്ങൾ-സത്യനും നസീറും അടൂർ ഭാസിയും മറ്റു പ്രമുഖരും-കോട്ടയത്ത് വന്നാൽ താമസിച്ചിരുന്നത്.
താരങ്ങളുമായി അത്രയും അടുത്ത ബന്ധം പുലർത്തിയിരുന്ന ശങ്കരൻ നായർ അന്ന് അറിയപ്പെട്ടിരുന്നത് ആസാദ് അനിയൻ എന്നായിരുന്നു (ശങ്കരൻ നായർ എന്ന അനിയന്റെ സഹോദരനാണ് രാഷ്ട്രീയ നേതാവ് ജി. രാമൻനായരുടെ അച്ഛൻ കെ. ഗോവിന്ദൻ നായർ).
എം.എം. ചെറിയാന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ സിനിമാ മാസിക കെ. ശങ്കരൻ നായർ ഏറ്റെടുത്തതാണെന്ന് ജി. രാമൻനായരും പറഞ്ഞിട്ടുണ്ട്.
കെ. ശങ്കരൻ നായരുടെ സിനിമാ മാസിക കേരളത്തിൽ സവിശേഷമായ പല പത്രപ്രവർത്തന തന്ത്രങ്ങളും അവതരിപ്പിച്ചു. സിനിമാനടൻമാരുടെ പേരിൽ അദ്ദേഹം പ്രത്യേക പതിപ്പുകൾ പുറത്തിറക്കി.
എം.ജി.ആറിന്റെ പേരിൽ രണ്ടു പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് അന്ന് ചിത്രമെടുക്കാൻ പത്രാധിപരുടെ ഒപ്പം മദ്രാസിൽ പോയ ചിത്രാ കൃഷ്ണൻകുട്ടി ഓർക്കുന്നു.
എം.ജി.ആറിന്റെ ചിത്രങ്ങൾ എടുക്കാനുള്ള അപ്പോയ്മെന്റ് കിട്ടാൻ മൂന്നു വർഷമാണ് കാത്തിരിക്കേണ്ടിവന്നതെന്നും കൃഷ്ണൻകുട്ടി പറഞ്ഞിട്ടുണ്ട്. സിനിമാ മാസികയുടെ സത്യൻ പതിപ്പ്, പ്രേംനസീർ പതിപ്പ്, അടൂർ ഭാസി പതിപ്പ് എന്നിവയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രത്യേക പതിപ്പുകളാണ്.
സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തുന്നത് 1969-ലാണ്. അതിനുമുന്പ് സിനിമാ മാസിക ഏർപ്പെടുത്തിയ അവാർഡ് സിനിമാരംഗത്തെ ഏക അവാർഡായിരുന്നു. ഇന്ത്യയിൽ ആദ്യം ഗ്യാലപ്പ്പോൾ വഴി അവാർഡ് നിശ്ചയിച്ചതും സിനിമാ മാസികയായിരുന്നു.
അവാർഡുദാനവും താരനിശയും ബഹുജനപങ്കാളിത്തമുള്ള വലിയ സമ്മേളനങ്ങളായി അവതരിപ്പിച്ചതും കെ. ശങ്കരൻ നായരായിരുന്നു.
നമ്മുടെ മമ്മൂട്ടി ഈ പരിപാടി കാണാൻ കോട്ടയത്ത് വന്നിട്ടുള്ള കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വി.വി. ഗിരി ഗവർണറായിരിക്കുന്പോൾ അദ്ദേഹം പങ്കെടുത്ത ഒരു അവാർഡുദാന സമ്മേളനം കോട്ടയത്ത് നടത്തിയിരുന്നു.
കെ. ശങ്കരൻ നായരുടെ സിനിമാ മാസികയിൽ നിർമാണത്തിലിരിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. താരങ്ങളുമായുള്ള ഇന്റർവ്യൂ സിനിമാ മാസികയാണ് തുടങ്ങിവച്ചത്.
മിസ് കുമാരിയുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളിയിൽ പതിനേഴുകാരിയായി അഭിനയിച്ച മിസ് കുമാരിയെപ്പറ്റി പ്രേക്ഷകർ കൂടുതൽ അറിഞ്ഞത് അന്നാണ്.
സിനിമാ മാസികയുടെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന സി.കെ. സോമനാണ് രണ്ടാമത്തെ നിശ്ശബ്ദചിത്രമായ മാർത്താണ്ഡവർമ്മയുടെ പ്രിന്റ് തിരുവനന്തപുരം കമലാലയ ബുക് ഡിപ്പോയിൽ നിന്നു കണ്ടെടുക്കാൻ കാരണക്കാരൻ.
അന്ന് നാഷണൽ ഫിലിം ആർക്കൈവ്സ് ഡയറക്ടർ ആയിരുന്ന പി.കെ. നായർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ആ ചിത്രത്തിന് ആകെ ഒരു പ്രിന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. നോവലിന്റെ കോപ്പിറൈറ്റ് ഉണ്ടായിരുന്ന കമലാലയ ബുക്ക് ഡിപ്പോ സിനിമയുടെ ആദ്യ പ്രദർശനം തടയുകയും മള്ളൂർ ഗോവിന്ദപ്പിള്ള കേസ് നടത്തി ആ പ്രിന്റ് കണ്ടുകെട്ടി ബുക്ക്ഡിപ്പോയിൽ എത്തിക്കുകയും ചെയ്തതായിരുന്നു. അതെപ്പറ്റി ആദ്യം റിപ്പോർട്ട് തയ്യാറാക്കിയത് സിനിമാ മാസികയിൽ ആയിരുന്നു.
സിനിമാ മാസികയുടെ ഉദ്യമത്തിലൂടെ കണ്ടെടുത്ത മാർത്താണ്ഡവർമ്മയുടെ ആദ്യപ്രദർശനം കാണാൻ അന്ന് തിരുവനന്തപുരത്ത് വിദ്യാർത്ഥിയായിരുന്ന ഞാൻ ഗോർക്കി ഭവനിൽ ചെന്നപ്പോൾ സിനിമയിൽ അഭിനയിച്ച ദേവികയെയും കാണുകയുണ്ടായി.
ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ നേതൃത്തിലായിരുന്നു അന്നത്തെ പ്രദർശനം. ഫിലിം ആർക്കൈവ്സ് ഡയറക്ടർ പി.കെ. നായരും അന്ന് എത്തിച്ചേർന്നിരുന്നു. സിനിമാ മാസികയുടെ കാര്യം അന്ന് പി.കെ. നായർ പറയുകയുണ്ടായി.
സിനിമാ മാസികയുടെ പ്രചാരണവും സിനിമാ വിഷയത്തിൽ വായനക്കാർ പ്രകടിപ്പിക്കുന്ന അഭിരുചിയും മനസിലാക്കി അന്നത്തെ പത്രങ്ങൾ ആഴ്ചയിൽ ഒരിക്കൽ സിനിമാ പേജ് തുടങ്ങുകയും അതിലൂടെ പത്രങ്ങൾ സിനിമാ വ്യവസായത്തിൽ വലിയ സ്ഥാനം പിടിച്ചുപറ്റുകയും ചെയ്തു.
സിനിമാ മാസികയുടെ വിജയത്തെ തുടർന്ന് 1969-ൽ കോട്ടയത്തുനിന്ന് കെ. ശങ്കരൻ നായർ ആരംഭിച്ചതാണ് ചിത്രരമ’ ദ്വൈവാരിക. ഏറ്റുമാനൂർ ശിവകുമാർ, പല്ലിശ്ശേരി എന്നിവരും ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.
1970 സെപ്റ്റംബർ 17ന് വാരികയായി ചിത്രരമ പുറത്തിറങ്ങി. വില ഇരുപതു പൈസ. ഇതിന് പതിനയ്യായിരം കോപ്പിവരെ പ്രചാരമുണ്ടായിരുന്നു. കെ. ശങ്കരൻ നായരുടെ ദേഹവിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ പ്രസാദിന്റെ നേതൃത്വത്തിൽ കുറച്ചുകാലംകൂടി ചിത്രരമ’ പ്രസിദ്ധീകരിച്ചു.
സിനിമാ മാസികയുടെ പ്രവർത്തനവും ശങ്കരൻ നായരുടെ ദേഹവിയോഗത്തോടെ അവസാനിച്ചു.
കേരള ഭൂഷണം-മനോരാജ്യം പ്രസിദ്ധീകരണങ്ങളുടെ കുടുംബത്തിൽനിന്നും 1983-ൽ കോട്ടയത്തുനിന്ന് ആരംഭിച്ച ചലച്ചിത്രം വാരിക ഒരു ലക്ഷം കോപ്പിയിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് നിലച്ചുപോയി.
കുറെക്കാലം ചലച്ചിത്രം ഗുഡ്നൈറ്റ് മോഹന്റെ ചുമതലയിൽ നടത്തിയെങ്കിലും അതും മുടങ്ങി. കേരളത്തിൽ 97,000 കോപ്പികൾ അച്ചടിച്ച ആദ്യത്തെ ചലച്ചിത്ര വാരികയായിരുന്നു ഡോ. ജോർജ് തോമസിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച ചലച്ചിത്രം.
സിനിമാ മാസിക’യുടെ മുഖ്യ അണിയറ ശില്പിയായിരുന്ന സി.കെ. സോമന്റെ പത്രാധിപത്യത്തിൽ 1980-ൽ കോട്ടയത്തു നിന്ന് ആരംഭിച്ചതാണ് ചിത്രകാർത്തിക വാരിക. ഇതേപേരിൽ 1974-ൽ കൊച്ചിയിൽ നിന്ന് വൈക്കം ചന്ദ്രശേഖരൻ നായരുടെ പത്രാധിപത്യത്തിൽ ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങിയിരുന്നു.
കോട്ടയത്തെ ചിത്രകാർത്തികയുടെ പ്രവർത്തനവും അധികകാലം നീണ്ടുനിന്നില്ല. കോട്ടയത്തുനിന്ന് 1988-ൽ എം.എം. ബാലചന്ദ്രന്റെ പത്രാധിപത്യത്തിൽ സിനിമാ ആന്റ് വീഡിയോ ടിവി വാരിക നടത്തിയെങ്കിലും അതിന്റെ പ്രവർത്തനവും നിലച്ചു.
1989-ൽ കെ.ജെ. മാണിയുടെ പത്രാധിപത്യത്തിൽ മൂവിഡയറി എന്നൊരു മാസികയും കോട്ടയത്തുനിന്ന് ഉണ്ടായിരുന്നു.
കോട്ടയത്തുനിന്ന് 1986-ൽ കെ.എസ്. നൗഷാദിന്റെ പത്രാധിപത്യത്തിൽ സിനിമാപത്രം എന്നൊരു വാരിക പി.ആർ. ഷക്കീലയുടെ ഉടമസ്ഥതയിൽ കുറെക്കാലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1997-ൽ വി.കെ. അജയഭാനുവിന്റെ പത്രാധിപത്യത്തിൽ മാങ്ങാനം കുട്ടപ്പൻ സിനിമാ മേഖല എന്ന പേരിൽ ഒരു ദ്വൈവാരിക തുടങ്ങിയെങ്കിലും അതിന്റെ പ്രസിദ്ധീകരണവും അധികകാലം നീണ്ടുനിന്നില്ല.
കേരളഭൂഷണത്തിനു പിന്നാലെ കോട്ടയത്തെ ദീപിക, മംഗളം എന്നീ പത്രസ്ഥാപനങ്ങളും ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങിയെങ്കിലും അതിന്റെയും അച്ചടി അധികകാലം നീണ്ടുനിന്നില്ല.
ദീപികയിൽ നിന്നും 1995-ൽ രണ്ജി പണിക്കരുടെയും പി.കെ. ഏബ്രഹാമിന്റെയും നേതൃത്വത്തിൽ ന്ധരാഷ്ട്രദീപിക സിനിമ വാരികയും മംഗളത്തിൽനിന്നും 1997-ൽ ബിജു വർഗീസിന്റെ നേതൃത്വത്തിൽ സിനിമാ മംഗളം ദ്വൈവാരികയും തുടങ്ങി.
നാനയിൽ പ്രവർത്തിച്ചിട്ടുള്ള മധു വയ്പനയായിരുന്നു സിനിമാ മംഗളത്തിന്റെ ആദ്യ പത്രാധിപർ. രാഷ്ട്രദീപിക സിനിമാ വാരികയുടെയും ന്ധമംഗളം സിനിമാ ദ്വൈവാരികയുടെയും പത്രാധിപരായി പ്രമുഖ ചലച്ചിത്ര ഗ്രന്ഥകാരൻ എ. ചന്ദ്രശേഖറും പ്രവർത്തിച്ചിട്ടുണ്ട്.
സിനിമാ സംബന്ധിയായ വിഷയങ്ങളിൽ വായനക്കാർക്ക് കൗതുകവും അഭിരുചിയും വർദ്ധിച്ചതോടെ വർത്തമാന പത്രങ്ങൾ ആ വിഷയം അവരുടെ പ്രത്യേക പേജുകളിലും ഞായറാഴ്ച പതിപ്പുകളിലും അവതരിപ്പിച്ചു തുടങ്ങിയതോടെ സിനിമാ പ്രസിദ്ധീകരണങ്ങളുടെ പ്രചാരത്തിന് ഇടിവു സംഭവിക്കുകയാണ് ഉണ്ടായത്.
എങ്കിലും കോട്ടയത്തുനിന്ന് പല ഘട്ടങ്ങളിലായി ഒരു ഡസനിലേറെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ ഉണ്ടായി എന്നത് മറ്റൊരു സ്ഥലത്തിനും അഭിമാനിക്കാൻ ഇല്ലാത്ത ഒരു ബഹുമതിയാണ്.
സിനിമാ പ്രസിദ്ധീകരണങ്ങളുടെ സ്ഥാനം ഇന്ന് പത്രങ്ങൾ മാത്രമല്ല ടെലിവിഷനും സോഷ്യൽ മീഡിയായും ഏറ്റെടുത്തതിനാൽ ചലച്ചിത്ര വിഷയം സംബന്ധിച്ച അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോൾ പ്രചാരം കുറവാണ്.
സിനിമാ പരസ്യങ്ങൾപോലും കേരളത്തിലെ ഇപ്പോഴത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ ഇല്ലാതായിരിക്കുന്നു. ടി.വി. ചാനലുകളുടെ ഇപ്പോഴത്തെ മുഖ്യ ആകർഷണം സിനിമയും സിനിമാസംബന്ധമായ പരിപാടികളുമായി മാറിയിരിക്കുന്നു. സിനിമാ പത്രങ്ങളുടെ റോൾ ഇപ്പോൾ ടെലിവിഷൻ ഏറ്റെടുത്തുകഴിഞ്ഞു.
കോട്ടയത്തു നിന്നും 2022 ഡിസംബറിൽ ആരംഭിച്ച ഫിലിം സൊസൈറ്റി എന്ന മാസിക മാത്രമാണ് ഇപ്പോൾ കോട്ടയത്തു നിന്നും അച്ചടിക്കുന്നത്.
ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ കീഴിലുള്ള ചിത്രദർശന ഫിലിം സൊസൈറ്റിയുടെ അമരക്കാരൻ മാത്യൂസ് ഓരത്തേലിന്റെ ഉത്സാഹത്തിലും പരിശ്രമത്തിലും പുറത്തിറങ്ങുന്ന ഈടുറ്റ ഒരു പ്രസിദ്ധീകരണമാണ് ഇതിനകം മൂന്നു ലക്കങ്ങൾ പിന്നിട്ട ഫിലിം സൊസൈറ്റി.
ഫാ. എമിൽ പുള്ളിക്കാട്ടിൽ ചീഫ് എഡിറ്ററും തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തേൽ എന്നിവർ ഇതിന്റെ പത്രാധിപരുമാണ്.
കോട്ടയം സിനിമാ വിതരണത്തിന്റെയും തീയേറ്ററുകളുടെയും മേഖല ആയിരുന്നുവെങ്കിലും ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ വന്നതോടെയാണ് കോട്ടയം കഥകൾ, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിന്റെ കഥകൾ സിനിമയിലേയ്ക്ക് വരുന്നത്.
ക്രൈസ്തവരുടെ ജീവിതം മാത്രമല്ല, കോട്ടയം ഭാഷയും സംസ്കാരവും കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകർക്ക് ആസ്വാദ്യകരമായ അനുഭവമായി മാറി. മുട്ടത്തു വർക്കി, കാനം, പൊൻകുന്നം വർക്കി എന്നീ എഴുത്തുകാരുടെ നോവലുകൾ സിനിമകളായി.
സിനിമയുടെ വളർച്ചയും ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വളർച്ചയുംമൂലം പത്രങ്ങളും സിനിമാ വിഷയങ്ങൾ എഴുതാൻ തുടങ്ങി. എങ്കിലും ഗോസിപ്പുകൾ പച്ചയ്ക്ക് എഴുതാൻ കഴിയാത്തതിനാൽ മുഖ്യധാരാപത്രങ്ങൾ ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങാൻ മടിച്ചുനിന്നു.
എങ്കിലും കോട്ടയം മാത്രമല്ല മധ്യതിരുവിതാംകൂർ സംസ്കാരവും അഭ്രപാളികളിലെത്തി. അയ്യനേത്തിന്റെയും പാറപ്പുറത്തിന്റെയും മറ്റും നോവലുകൾ അതിൽ എടുത്തു പറയണം.
കോട്ടയത്തു നിന്നു തേക്കിൻകാട് ജോസഫ്, മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി, കൈനകരി ഷാജി, മണ്ണാറക്കയം ബേബി, മണർകാട് മാത്യു തുടങ്ങി ഒട്ടേറെ ചലച്ചിത്ര പത്രപ്രവർത്തകരും രംഗത്തുവന്നു.
അതുപോലെ അക്കാദമിക് രംഗത്തു പ്രവർത്തിക്കുന്ന ഡോ. പി.എസ്. രാധാകൃഷ്ണൻ, ഡോ. ജോസ് കെ. മാനുവൽ, ഡോ. എം.എസ്. ബിജു, കുര്യൻ കെ. തോമസ് എന്നിവരുടെ ചലച്ചിത്ര ഗ്രന്ഥങ്ങളും ലേഖനങ്ങളും ഏറെ ശ്രദ്ധേയമാണ്.
പി. ഭാസ്കരൻ കുറേക്കാലം ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആയിരിക്കുന്ന കാലത്ത് സിനിമാസംസ്കാരത്തിന്റെ സജീവമായ സ്പന്ദനങ്ങൾ കോട്ടയത്ത് ഉണ്ടായെങ്കിലും ഫിലിം സൊസൈറ്റികൾ സജീവമായി രംഗത്തുവരാൻ വൈകിയതിനാൽ ആസ്വാദകരുടെ നിരയിൽ സംഘടിതമായ പരിശ്രമങ്ങൾ കുറഞ്ഞു.
മമ്മൂട്ടി ടൈംസ് പോലെയുള്ള ഓണ്ലൈൻ മാധ്യമങ്ങൾ താരങ്ങൾക്കുവേണ്ടി മാത്രമായി നടത്തപ്പെടുന്ന കാലമാണിത്. സോഷ്യൽ മീഡിയ ആ തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്പോൾ കോട്ടയത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന സിനിമ ചരിത്രം മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ വളർച്ചയെ കുറിച്ചുവച്ചിരിക്കുന്നുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു.
കോട്ടയത്ത് ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്ന കണ്ടത്തിൽ കെ.വി. കോശി എഴുപതിനായിരം കോപ്പി വരെ പ്രചാരം ഉണ്ടായിരുന്ന സിനിമ’ എന്ന പ്രസിദ്ധീകരണം 1939 ൽ കൊച്ചിയിൽ നിന്നാണ് തുടങ്ങിയത്.
ബാലൻ’ സിനിമ ഇറങ്ങിയതിന്റെ പിറ്റേവർഷം തുടങ്ങിയ ഇതിന്റെ പ്രസിദ്ധീകരണം 1943 വരെ തുടർന്നു. കേരളത്തിലെ പ്രഥമ ഫിലിം വിതരണ കന്പനിയായ ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കന്പനി കെ.വി. കോശിയാണ് സ്ഥാപിച്ചത്.
നല്ല തങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങൾ ഇദ്ദേഹമാണ് നിർമിച്ചത്. ബാലൻ സിനിമയുടെ വിതരണവും കോശിയുടെ കന്പനിയാണ് നടത്തിയത്.
1896ൽ വള്ളംകുളം കണ്ടത്തിൽ മുളപ്പേട്ട് കുടുംബത്തിൽ ജനിച്ച കെ.വി. കോശി തിരുവനന്തപുരം ലോ കോളജിൽനിന്ന് ബിരുദം സന്പാദിച്ചശേഷമാണ് കോട്ടയത്ത് ജില്ലാ കോടതിയിൽ അഭിഭാഷകനായത്.
തുടർന്ന് നാഷണൽ ക്വയിലോണ് ബാങ്കിന്റെ കൊച്ചി ശാഖാ മാനേജരായി. 1938ൽ ബാങ്കിന്റെ പ്രവർത്തനം നിലച്ചതിനുശേഷമായിരുന്നു സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. വാകത്താനത്ത് പഴയാറ്റുങ്കൽ കുഞ്ഞമ്മയാണ് ഭാര്യ. 1969 ജൂണ് 10ന് അന്തരിച്ചു.
എന്റെ സിനിമാ ജീവിതം എന്ന പേരിൽ കെ.വി. കോശി രചിച്ച ആത്മകഥാംശമുള്ള പുസ്തകം മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാണ്. കെ.വി. കോശിയാണ് ഫിലിം ചേംബറിന്റെ സ്ഥാപകൻ.
കോട്ടയമായിരുന്നു സിനിമാ പ്രസിദ്ധീകരണങ്ങളുടെ ഈറ്റില്ലമെങ്കിലും ഒരുലക്ഷം കോപ്പികൾ അച്ചടിച്ച നാനാ വാരിക കൊല്ലത്തുനിന്നാണ് പുറത്തിറങ്ങിയത്. 1972ൽ ആരംഭിച്ച ഈ പ്രസിദ്ധീകരണം ഇപ്പോഴും തുടരുന്നുണ്ട്.
കൊല്ലത്തുനിന്ന് ജനയുഗം പത്രത്തിന്റെ കീഴിൽ 1965ൽ കാന്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ സിനിരമ വാരികയുടെ പ്രസിദ്ധീകരണം നിലച്ചു.
മാതൃഭൂമി പത്രത്തിന്റെ കീഴിൽ കോഴിക്കോടുനിന്ന് തുടങ്ങിയ ചിത്രഭൂമിയും (1982) കേരളകൗമുദിയുടെ കീഴിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ വെള്ളിനക്ഷത്രവും (1989) കലാകൗമുദിയുടെ കീഴിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ ഫിലിം മാഗസിനും (1976) മുടങ്ങി.
മലയാളനാട് വാരികയുടെ കീഴിൽ തുടങ്ങിയ മലയാളനാട് സിനിമാവാരികയും അധികകാലം തുടർന്നില്ല. മലയാളത്തിൽ സെൻസേഷണൽ വാർത്തകൾക്ക് അറിയപ്പെട്ട തനിനിറം പത്രം തുടക്കത്തിൽ സിനിമാ ഗോസിപ്പുകൾ അടങ്ങിയ ഒരു മാസികയായിട്ടാണ് തുടങ്ങിയത്.
ഗോസിപ്പുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് അതിനെ ഒരു ദിനപത്രമാക്കി മാറ്റാൻ പത്രാധിപർ കലാനിലയം കൃഷ്ണൻ നായർക്ക് പ്രചോദനമായി മാറിയത്!
മലയാള പത്രപ്രവർത്തന ചരിത്രത്തിൽ സിനിമാ പ്രസിദ്ധീകരണങ്ങളുടെ സംഖ്യ കുറവാണെങ്കിലും 1936-ൽ എം. ഗോപാലകൃഷ്ണൻ നായരുടെ പത്രാധിപത്യത്തിൽ സിനിമാ ജ്യോതി എന്നൊരു മാസിക തിരുവനന്തപുരത്തുനിന്ന് തുടങ്ങിയതായി കരുതപ്പെടുന്നു.
അതിന്റെ കോപ്പികളൊന്നും കണ്ടെടുത്തിട്ടില്ല. 1939ൽ എറണാകുളത്തുനിന്ന് പി.ആർ. ജോണ് പത്രാധിപരായി ടോക്കി’ എന്നൊരു മാസികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതുപോലെ 1940- ൽ തലശേരിയിൽനിന്നും കെ.ടി. ഹരീന്ദ്രനാഥിന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയെന്നു കരുതുന്ന സിനിമാ യുഗം മാസികയെപ്പറ്റിയും വിവരങ്ങളൊന്നും ഇല്ല.
ചിറയിൻകീഴിൽനിന്ന് കെ.ജി. വാസുദേവന്റെ പത്രാധിപത്യത്തിൽ ഫിലിം മിറർ (1948) മാസികയും എറണാകുളത്തുനിന്ന് ടി.ഇ. ഭാസ്കരന്റെ പത്രാധിപത്യത്തിൽ ഫിലിം (1949) മാസികയും കൊല്ലത്തുനിന്ന് എസ്. ശങ്കറിന്റെ പത്രാധിപത്യത്തിൽ സിനിട്ടോണ് (1949) മാസികയും
എറണാകുളത്തുനിന്ന് പി.എ. ജോസഫിന്റെ പത്രാധിപത്യത്തിൽ ടോക്കി സിനിമ (1950) മാസികയും എറണാകുളത്തുനിന്ന് സി.എം. പൊതുവാളിന്റെ പത്രാധിപത്യത്തിൽ സിനിമ (1950) മാസികയും തിരുവനന്തപുരത്തുനിന്ന് എം. പഴനിയുടെ പത്രാധിപത്യത്തിൽ ഫിലിംമെയിൽ (1953) മാസികയും
തിരുവനന്തപുരത്തുനിന്ന് കലാനിലയം കൃഷ്ണൻ നായരുടെ പത്രാധിപത്യത്തിൽ ചിത്രശാല (1954) മാസികയും തൃശൂരിൽനിന്ന് വല്ലച്ചിറ മാധവന്റെ പത്രാധിപത്യത്തിൽ ചിത്രശാല (1960) മാസികയും തിരുവനന്തപുരത്തുനിന്ന് ആർ. രാമചന്ദ്രൻ നായരുടെ പത്രാധിപത്യത്തിൽ സിനിമാ പ്രണയം (1962) മാസികയും
എറണാകുളത്തുനിന്ന് എം.ഡി. ജോർജിന്റെ പത്രാധിപത്യത്തിൽ ചിത്രകൗമുദി (1963) വാരികയും തിരുവനന്തപുരത്തുനിന്ന് മധു വയ്പനയുടെ പത്രാധിപത്യത്തിൽ ഛായ (1979) ദ്വൈവാരികയും കോഴിക്കോടുനിന്ന് ദേവസിക്കുട്ടിയുടെ പത്രാധിപത്യത്തിൽ ഫിലിം നൈറ്റ് (1986) ദ്വൈവാരികയും
തിരുവനന്തപുരത്തുനിന്ന് കടവിൽ ശശിയുടെ പത്രാധിപത്യത്തിൽ ക്രിട്ടിക്സ് വ്യൂ (1988) മാസികയും കൊച്ചിയിൽനിന്ന് കെ.എസ്. നൗഷാദിന്റെ പത്രാധിപത്യത്തിൽ സിനിമാ ന്യൂസ് (1999) വാരികയും
ചുനക്കരയിൽ നിന്ന് ചുനക്കര ജനാർദ്ദനൻ നായരുടെ പത്രാധിപത്യത്തിൽ ചലച്ചിത്ര മാലിക (2000) ദ്വൈവാരികയും കാഞ്ഞങ്ങാടുനിന്ന് അരവിന്ദൻ മാണിക്കോത്തിന്റെ പത്രാധിപത്യത്തിൽ ലേറ്റസ്റ്റ് സിനിമ (2000) വാരികയും പ്രസിദ്ധപ്പെടുത്തിയിരുന്നു.
അതൊന്നും ഇപ്പോഴില്ല. രംഗം, ചിത്രബന്ധു എന്നിവയും അധികകാലം തുടർന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2017ൽ ന്ധചലച്ചിത്ര സമീക്ഷ’ മാസിക തുടങ്ങി. ഫിലിം സൊസൈറ്റി ഫെഡറേഷൻ തുടങ്ങിയ ദൃശ്യതാളം മാസികയും എടുത്തുപറയേണ്ട ഒന്നാണ്.
കൗമുദിയുടെ ഫ്ളാഷ് മൂവീസ്, മാതൃഭൂമിയുടെ സ്റ്റാർ ആന്റ് സ്റ്റൈൽ എന്നിവയെല്ലാം കാലത്തിനൊത്തു മാറുന്നതരത്തിലേക്ക് മാറിയെങ്കിലും സിനിമാ പ്രസിദ്ധീകരണങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയാതായി. എന്നാൽ വെള്ളിനക്ഷത്രം ഈ വർഷം പുനഃപ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്.