ബംഗളൂരു: അടുത്ത വർഷത്തോടെ നഗരത്തിലെ 110 സ്ഥലങ്ങളിൽക്കൂടി കാവേരി ജലം എത്തിക്കാൻ പദ്ധതി. അടുത്ത വർഷം ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ബംഗളൂരു ജലവിതരണ ബോർഡ് തീരുമാനം. 2009ൽ ബിബിഎംപിയോട് കൂട്ടിച്ചേർത്ത പ്രദേശങ്ങളിലാണ് ഇപ്പോൾ കാവേരിജലമെത്തിക്കാൻ ഒരുങ്ങുന്നത്. രാജരാജേശ്വരി നഗർ, ദാസറഹള്ളി, മഹാദേവപുര, ബൊമ്മനഹള്ളി, ബൈയതരണപുര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് കാവേരിയിൽ നിന്നു ജലമെത്തിക്കുന്നത്. തിപ്പഗൊണ്ടനഹള്ളി ജലസംഭരണിയിലെ വെള്ളവും നഗരത്തിൽ വിതരണം ചെയ്യാനാണ് പദ്ധതി.
പുതിയ സ്ഥലങ്ങളിൽ കാവേരി ജലം എത്തിക്കുന്നതിനായി 3249 കിലോമീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്ഥാപിക്കേണ്ടത്. ഇതിൽ 317 കിലോമീറ്ററിൽ പൈപ്പിടൽ ജോലികൾ പൂർത്തിയായതായി ജലവിതരണ ബോർഡ് അറിയിച്ചു. കാവേരിജലം എത്തിക്കുന്നതോടെ ഇവിടങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
നഗരത്തിലെ 110 സ്ഥലങ്ങളിൽക്കൂടി കാവേരി ജലം
10:05 PM Nov 14, 2017 | Deepika.com