ബംഗളൂരു: ആറാമത് ബംഗളൂരു സാഹിത്യോത്സവത്തിന് ഒക്ടോബർ 27 വെള്ളിയാഴ്ച ഹോട്ടൽ ലളിത് അശോകിൽ തുടക്കമായി. രാവിലെ പത്തിന് ഗൗരി ലങ്കേഷ് അനുസ്മരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഗൗരിക്ക് ആദരമർപ്പിച്ച് രാജ്യത്തെ പ്രമുഖ എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും എഴുതിയ കവിതകളും, ഗൗരി ലങ്കേഷിന്റെ സാഹിത്യസൃഷ്ടികളും എഡിറ്റോറിയലുകളും ചടങ്ങിൽ വായിച്ചു. പ്രമുഖ സാഹിത്യകാര·ാരായ രാമചന്ദ്ര ഗുഹ, പെരുമാൾ മുരുകൻ, പോൾ സഖറിയ, ഹർദീപ് സിംഗ്, എൻ.എസ്. മാധവൻ, ഗിരീഷ് കർണാട്, ട്വിങ്കിൾ ഖന്ന എന്നിവർ പങ്കെടുത്തു.
രാജ്യത്ത് കൂടിവരുന്ന അക്രമപ്രവണതകൾക്കെതിരേ ചരിത്രകാരൻ രാമചന്ദ്ര ഗുഹ തൻറെ പ്രസംഗത്തിൽ ആഞ്ഞടിച്ചു. തങ്ങളുടെ മതവും ഭാഷയുമാണ് ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന തീവ്ര ദേശീയതയാണ് ഇന്നുള്ളതെന്നും മറ്റ് വിശ്വാസം വച്ചുപുലർത്തുന്നവരെ രണ്ടാംനിര പൗര·ാരായാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമർശനമുന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു. വടിയും കൊടിയും വെടിയുണ്ടയുമാണ് രാജ്യത്ത് ഇന്ന് ദേശീയതയെ ദ്യോതിപ്പിക്കുന്നത്. അക്രമമാണ് ഇത്തരത്തിലുള്ള തീവ്രദേശീയതയുടെ പ്രധാന സ്വഭാവമെന്നും ഇതാണ് ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും പോലുള്ളവരുടെ മരണത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. കോണ്ഗ്രസിൻറെ അഴിമതിയും ഇടത് പ്രത്യയശാസ്ത്രത്തിനുണ്ടായ പരാജയവുമാണ് ഈ സ്ഥിതിക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിൽ സുപ്രധാന പങ്കുവഹിച്ച കോണ്ഗ്രസ് ഇന്ന് ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയെന്നും രാമചന്ദ്രഗുഹ പറഞ്ഞു.
സ്പീക്ക് അപ്പ്, സ്പീക്ക് ഒൗട്ട് എന്നതാണ് ഇത്തവണത്തെ സാഹിത്യോത്സവത്തിൻറെ മുദ്രാവാക്യം. രണ്ടുദിവസത്തെ ആഘോഷങ്ങൾ ഇന്ന് സമാപിക്കും.
ഗൗരിയുടെ സ്മരണയിൽ ബംഗളൂരു സാഹിത്യോത്സവം
10:44 PM Oct 30, 2017 | Deepika.com