ബംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻ സൗധയുടെ വജ്രജൂബിലി ചെലവുചുരുക്കി ആഘോഷിക്കാൻ സർക്കാർ തീരുമാനം. ആഘോഷത്തിനായി വകയിരുത്തിയ 27 കോടി രൂപ പത്ത് കോടിയായി വെട്ടിച്ചുരുക്കി. എംഎൽഎമാർക്കും എംഎൽസിമാർക്കും 50,000 രൂപ വിലമതിക്കുന്ന സ്വർണപ്പതക്കങ്ങൾ സമ്മാനിക്കാനുള്ള തീരുമാനവും ഉപേക്ഷിച്ചു. വിധാൻ സൗധയിലെ ജീവനക്കാർക്ക് വെള്ളിഫലകം സമ്മാനമായി നല്കാനും നേരത്തെ തീരുമാനിച്ചിരുന്നു.
വിധാൻ സൗധ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതിനും ആഘോഷവേദി മോടിപിടിപ്പിക്കുന്നതിനും ഭക്ഷണമൊരുക്കുന്നതിനുമായി കോടികളാണ് സർക്കാർ വകയിരുത്തിയത്. എന്നാൽ, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷകർ ജീവനൊടുക്കുന്ന സാഹചര്യത്തിൽ കോടികൾ ചെലവഴിച്ച് ആഘോഷങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡി-എസും കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ചെലവുചുരുക്കാൻ സർക്കാർ തീരുമാനിച്ചത്.
ഒക്ടോബർ 25, 26 തീയതികളിലായാണ് വജ്രജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് വിശിഷ്ടാതിഥി. 25ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും.
രാവിലെ 11നാണ് സഭാനടപടികൾ ആരംഭിക്കുന്നത്. കർണാടകയെക്കുറിച്ചും കന്നഡ ഭാഷയെക്കുറിച്ചുമുള്ള ചർച്ചകളും തുടർന്ന് നടക്കും. സംസ്ഥാനത്തിന്റെ ആദ്യ മൂന്നു മുഖ്യമന്ത്രിമാരായ കെ.സി. റെഡ്ഡി, കെ. ഹനുമന്തയ്യ, കെ. മജ്ജപ്പ എന്നിവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിധാൻ സൗധയുടെ ത്രിഡി മാപ്പ് പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ചെലവ് ചുരുക്കി; വിധാൻ സൗധ വജ്രജൂബിലിക്ക് തിളക്കം കുറയും
10:59 PM Oct 24, 2017 | Deepika.com