ബംഗളൂരു: കുഞ്ഞുങ്ങൾ ദൈവസ്നേഹത്തിൽ വളർന്നു സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കണമെന്നു മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ. മാണ്ഡ്യ രൂപതാ മത്തിക്കരെ ഫൊറോനയിലെ മതബോധന വിദ്യാർഥികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തികൾ കുട്ടികൾ ആയിരുന്നു. അവരുടെ നിഷ്കളങ്കമായ സ്നേഹവും എളിമയുമാണ് അവരുടെ മുഖമുദ്ര. കുഞ്ഞുങ്ങൽ ഈശോയെ സ്നേഹിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കണം. ദൈവസ്നേഹംപോലെ തന്നെ പ്രധാനപ്പെട്ടതാണ് സഹോദരസ്നേഹവും. കുട്ടികൾ തമ്മിലുള്ള പരസ്പരസ്നേഹം സമൂഹത്തിന് മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്നും മാർ ആന്റണി കരിയിൽ ആശംസിച്ചു.
ജാലഹള്ളി സെന്റ് തോമസ് ഇടവകയിൽ നടന്ന ദിവ്യബലിക്ക് മാർ ആന്റണി കരിയിൽ മുഖ്യ കാർമികത്വം വഹിച്ചു.
മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി, ജാലഹള്ളി സെന്റ് തോമസ് ഇടവകവികാരി ഫാ. സിനോജ് പാട്ടത്തിൽ, ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് ഇടവക വികാരി ഫാ. തോമസ് താന്നിയാനിക്കൽ, വിജയനഗർ മേരിമാതാ ഇടവക വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ, സെന്റ് ക്ലാരറ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. സാബു കൂറ്റാരപ്പള്ളി, ഫാ. സജി, ഫാ. ഡാനിഷ് എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കുശേഷം നടന്ന സെമിനാറിന് ഫാ. സജി പരിയപ്പനാൽ നേതൃത്വം നല്കി. കുട്ടികളുടെ കലാപരിപാടികൾക്കുശേഷം വിശ്വാസ പ്രഘോഷണ റാലിയും നടന്നു.
കുഞ്ഞുങ്ങൾ ദൈവസ്നേഹത്തിൽ വളരണം: മാർ ആന്റണി കരിയിൽ
10:57 PM Oct 24, 2017 | Deepika.com