ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഒരാളുടെ രണ്ടു രേഖാചിത്രങ്ങളടക്കം മൂന്നു ചിത്രങ്ങളാണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ പുറത്തിറക്കിയത്.
അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ചിത്രങ്ങൾ തയാറാക്കിയതെന്ന് അന്വേഷണസംഘ ത്തലവൻ ബി.കെ. സിംഗ് അറിയിച്ചു. രണ്ടു പേർക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൊലപാതകം നടന്ന് 38 ദിവസത്തിനു ശേഷമാണ് രേഖാചിത്രം പരസ്യപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിനു മുമ്പ് പ്രതികൾ ഒരാഴ്ചയോളം ഗൗരിയുടെ വീടിനു സമീപത്ത് താമസിച്ച് നിരീക്ഷണം നടത്തിയെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
കൊലപാതകം നടത്താനുള്ള പദ്ധതി ഈ ദിവസങ്ങളിൽ തയാറാക്കിയിരിക്കാനാണു സാധ്യത. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തുവെന്നുകരുതുന്ന രണ്ടു പേരിൽ ഒരാളുടെ മുഖം സിസിടിവിയിൽ അവ്യക്തമായിരുന്നു. രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ ജനങ്ങളുടെ സഹായം പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 250 പേരെ അന്വേഷണസംഘം ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച മോട്ടോർസൈക്കിൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സെപ്റ്റംബർ അഞ്ചിനു രാത്രിയാണു ബംഗളൂരുവിലെ വീടിനു മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ ഗൗരിക്കുനേരേ നിറയൊഴിക്കുകയായിരുന്നു. തീവ്ര ഹിന്ദു സംഘടനയായ സനാതൻ സംസ്ഥയെയാണ് ആദ്യംമുതൽ സംശയിക്കുന്നത്. എന്നാൽ, തങ്ങൾക്കു പങ്കില്ലെന്നു വ്യക്തമാക്കി ഈ സംഘടന ഏതാനും ദിവസം മുമ്പു പ്രസ്താവന ഇറക്കിയിരുന്നു.
ഗൗരി ലങ്കേഷ് വധം : രേഖാചിത്രങ്ങൾ പുറത്തുവിട്ടു
12:59 AM Oct 15, 2017 | Deepika.com