ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്തയിലേക്ക്. അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ഇവരിൽ നാലു പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഇന്റർപോളും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2009ൽ ഗോവയിലെ മഡ്ഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ് ഇവർ.
സാരംഗ് അകോൽകർ, ജയ് പ്രകാശ്, പ്രവീൺ ലിങ്കാർ, രുദ്ര പാട്ടീൽ, വിനയ് പവാർ എന്നിവരെയാണ് അന്വേഷണ സംഘം തിരയുന്നത്. ഇവരിൽ സാരംഗ് അകോൽക്കർ, വിനയ് പവാർ, രുദ്ര പാട്ടീൽ എന്നിവർക്ക് സനാതൻ സൻസ്തയുമായി അടുത്ത ബന്ധമാണുള്ളതെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്വതന്ത്ര ചിന്തകരായ നരേന്ദ്ര ധാഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും മൂവരുടെയും പേരുകൾ ഉയർന്നുവന്നിരുന്നു.
സെപ്റ്റംബർ അഞ്ചിനു രാത്രി എട്ടിന് വീടിനു മുന്നിൽ വച്ചാണ് ഗൗരിക്കു വെടിയേറ്റത്. സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, അന്വേഷണത്തിൽ മികച്ച പുരോഗതിയുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ അവകാശവാദം. കൊലപാതകികളെ സംബന്ധിച്ച് നിർണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായി ആഭ്യന്തരമന്ത്രി ടി. രാമലിംഗറെഡ്ഡി അറിയിച്ചു.
ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം സനാതൻ സൻസ്തയിലേക്ക്
11:19 PM Oct 09, 2017 | Deepika.com