മൈസൂരു: കന്നഡ നാടിന്റെ പൈതൃകം വിളിച്ചോതിയ മൈസൂരു ദസറയ്ക്ക് പ്രൗഢസമാപനം. വിജയദശമി ദിനമായ ശനിയാഴ്ച കരിവീര·ാർ അണിനിരന്ന ജംബുസവാരി, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയോടെയാണ് ആഘോഷങ്ങൾക്ക് തിരശീല വീണത്. പത്തു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷങ്ങളാണ് കന്നഡനാടിന്റെ സാംസ്കാരിക തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
ഗംഭീരം ജംബുസവാരി
ദസറയുടെ പ്രധാന ആകർഷണമായ ജംബുസവാരിയുടെ പകിട്ടിന് ഇത്തവണയും ഒട്ടും കുറവുവന്നില്ല. മൈസൂരു കൊട്ടാരത്തിൽ ഉച്ചകഴിഞ്ഞ് 2.15നു നടന്ന നന്ദിപൂജയ്ക്കു ശേഷം 4.45നാണ് ജംബുസവാരി ആരംഭിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. അന്പാരി ആനയായ അർജുനയുടെ പുറത്തെ ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ അദ്ദേഹം പുഷ്പവൃഷ്ടി നടത്തിയതോടെ ജംബുസവാരി ആരംഭിച്ചു.
പ്രത്യേകം പരിശീലനം നേടിയ 12 ആനകളാണ് സവാരിയിൽ അണിനിരന്നത്. കർണാടകയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും കലാസംഘങ്ങളും സവാരിയിൽ അണിനിരന്നു. ജംബുസവാരി കാണാൻ ആയിരക്കണക്കിനു സന്ദർശകർ രാജപാതയുടെ ഇരുവശവും അണിനിരന്നിരുന്നു.
രാത്രി എട്ടിന് ബന്നിമണ്ഡപ് മൈതാനത്ത് നടന്ന ടോർച്ച് ലൈറ്റ് പരേഡിൽ ഗവർണർ വാജുഭായ് ആർ. വാല സല്യൂട്ട് സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് ജംബുസവാരിയും ടോർച്ച് ലൈറ്റ് പരേഡും നടന്നത്. സവാരി കടന്നുപോകുന്ന പാതയിലും ബന്നിമണ്ഡപ് മൈതാനത്തുമായി അയ്യായിരം പോലീസുകാരാണ് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. കൂടാതെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയും സജ്ജമാക്കിയിരുന്നു.
എല്ലാ കണ്ണും അർജുനയിൽ
ജംബുസവാരിയിൽ സുവർണസിംഹാസനമേന്തി തലയെടുപ്പോടെ നടന്ന അർജുന എന്ന കരിവീരനിലായിരുന്നു ആസ്വാദകരുടെ കണ്ണുടക്കിയത്. 56 വയസുള്ള അർജുന 2012 മുതൽ അന്പാരി ആനയാണ്. 5250 കിലോഗ്രാമാണ് അർജുനയുടെ ഭാരം. 750 കിലോഗ്രാം ഭാരമുള്ള സുവർണസിംഹാസനം വഹിക്കുന്നതിനായി ദിവസങ്ങൾ നീണ്ട പരിശീലനമാണ് അർജുന നടത്തിയത്. തൻറെ ജീവിതത്തിൻറെ ഏറിയ പങ്കും നാഗർഹോളെ വനത്തിലെ ആനക്യാന്പിൽ ചെലവഴിച്ച അർജുന ദസറയ്ക്ക് ഒരു മാസം മുന്പാണ് മറ്റ് ആനകൾക്കൊപ്പം മൈസൂരുവിലെത്തിയത്.
ദസറയ്ക്ക് കൊടിയിറങ്ങി
04:28 PM Oct 02, 2017 | Deepika.com