ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് രണ്ടു തവണ അക്രമി സംഭവസ്ഥലം പരിശോധിക്കാൻ എത്തിയിരുന്നതായി കണ്ടെത്തി. സംഭവ ദിവസം വൈകുന്നേരം മൂന്നിനും വൈകിട്ട് എഴിനുമാണ് അക്രമി ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയത്. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെ സിസിടിവിയിൽനിന്നാണ് കൊലപാതകിയുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്.
വെള്ള ഷർട്ടും കറുത്ത ഹെൽമറ്റും ധരിച്ച് സ്കൂട്ടറിലാണ് അക്രമിയെത്തിയത്. ഇയാൾ വൈകുന്നേരം മൂന്നിന് ഗൗരിയുടെ വീടിനു മുന്നിലൂടെ കടന്നുപോകുകയും റോഡ് അവസാനിക്കുന്നിടത്തുനിന്ന് തിരിച്ച് എത്തുകയും ചെയ്തു. പിന്നീട് വൈകിട്ട് ഏഴിന് ഇയാൾ വീണ്ടും ഇവിടെ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം രാത്രി എട്ടോടെയാണ് കൊലപാതകം നടക്കുന്നത്.
ജോലി സ്ഥലത്തുനിന്നും കാറിലെത്തിയ ഗൗരിയെ ഗേറ്റ് തുറക്കുന്നതിനിടെ അക്രമി വെടിവച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റ ഗൗരി വീടിനുള്ളിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണു. കൊലപാതകി ഇവിടെനിന്നും രക്ഷപെട്ടതിനു ശേഷം ഒരു കേബിൾ ഓപ്പറേറ്റർ സംഭവസ്ഥലത്ത് എത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളാണ് സംഭവം മറ്റുള്ളവരെ അറിയിക്കുന്നത്.
കേസ് അന്വേഷണത്തിന് കർണാടക പോലീസ് സ്കോട്ട്ലാൻഡ് യാർഡിന്റെ സഹായം സ്വീകരിച്ചതായാണ് റിപ്പോർട്ട്. രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പോലീസ് ഉദ്യോഗസ്ഥരാണ് ബംഗളൂരുവിൽ എത്തിയിട്ടുള്ളത്.
ഗൗരി ലങ്കേഷ് വധം: കൊലയ്ക്കു മുമ്പ് രണ്ടുതവണ സ്ഥലപരിശോധന
10:24 PM Sep 15, 2017 | Deepika.com