ബംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബംഗളൂരുവിലെ ഹെലിടാക്സി സർവീസിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ(എച്ച്എഎൽ) അനുമതിയായി. സൈന്യത്തിനു വേണ്ടി എച്ച്എഎൽ നിർമിക്കുന്ന വിമാനങ്ങളുടെ പരീക്ഷണപ്പറക്കൽ നടക്കുന്നത് ബംഗളൂരുവിലാണ്. ഇതിനാൽ ഹെലിടാക്സി സർവീസിന് എച്ച്എഎലിന്റെ അനുമതി ആവശ്യമായി വരികയായിരുന്നു. അന്തിമ കടന്പ കൂടി പിന്നിട്ടതോടെ വൈകാതെ തന്നെ ഹെലികോപ്ടർ ടാക്സികൾ നഗരത്തിൽ പറന്നുയരുമെന്നാണ് പ്രതീക്ഷ.
കുറഞ്ഞ ചെലവിൽ ഹെലികോപ്ടർ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെലിടാക്സി സർവീസ് ആരംഭിച്ചത്. കേരളം ആസ്ഥാനമായ തുന്പെ ഏവിയേഷൻ കന്പനിയുമായി സഹകരിച്ചാണ് ഹെലിടാക്സി സർവീസ് ആരംഭിച്ചത്. ഇതോടെ ഹെലിടാക്സി സർവീസുള്ള രാജ്യത്തെ ആദ്യവിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മാറി.
തുടക്കത്തിൽ ആറു സീറ്റുള്ള ബെൽ 407 ഹെലികോപ്ടറാണ് ഉപയോഗിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഹെലി ടാക്സി സർവീസ് പൂർണതോതിൽ സജ്ജമാകും. കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കാണ് ആദ്യസർവീസ്. ഹെലിടാക്സി എത്തുന്നതോടെ ഇലക്ട്രോണിക് സിറ്റിയിലേക്ക് രണ്ടു മണിക്കൂർ കൊണ്ട് ടാക്സിയിൽ താണ്ടുന്ന 55 കിലോമീറ്റർ യാത്ര 15 മിനിറ്റിലേക്കു ചുരുങ്ങും.
പിന്നീട് വൈറ്റ് ഫീൽഡ്, എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് നീട്ടും. വിവിധ നഗരങ്ങളിലായി തൊണ്ണൂറോളം കെട്ടിടങ്ങളിൽ ഹെലിപാഡുകളും സജ്ജമാക്കും. ഒരു എസി ടാക്സിയിൽ സഞ്ചരിക്കുന്ന ചെലവ് മാത്രമേ ഒരാൾക്ക് ഹെലി ടാക്സി യാത്രയ്ക്ക് വേണ്ടിവരികയുള്ളൂവെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. 50 കിലോമീറ്റർ ദൂരത്തേക്ക് 1500 മുതൽ 2500 രൂപ വരെയായിരിക്കും ഹെലി ടാക്സി സർവീസിന് ഈടാക്കുന്നത്.
കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമാക്കി ഇലക്ടോണിക് സിറ്റിയിൽ ഹെലിപോർട്ട് നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ദിവസേന ഏകദേശം 60,000 വിമാനയാത്രികർ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്. ദിവസേന കുറഞ്ഞത് നൂറുപേരെങ്കിലും വിമാനത്താവളത്തിലേക്ക് ഹെലി ടാക്സി സേവനം ഉപയോഗിച്ചാൽ അത് നേട്ടമാകും.
പറന്നുയരാൻ ഹെലിടാക്സി; പച്ചക്കൊടി കാട്ടി എച്ച്എഎൽ
10:01 PM Sep 14, 2017 | Deepika.com