മൈസൂരു: ദസറ വിളിപ്പാടകലെ എത്തിയതോടെ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഈമാസം 21 മുതൽ 30 വരെയാണ് ദസറ ആഘോഷങ്ങൾ. 21ന് ചാമുണ്ഡി മലയിലാണ് ഉദ്ഘാടന ചടങ്ങുകൾ. കന്നഡ സാഹിത്യകാരൻ കെ.എസ് നിസാർ അഹമ്മദാണ് ഇത്തവണ ദസറയുടെ ഉദ്ഘാടകൻ. മൈസൂരു ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്ദീപ്, മൈസൂരു മേയർ എ ം.ജെ. രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചു. കൂടാതെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ വാജുഭായ് ആർ. വാല, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.കെ. മുഖർജി എന്നിവരെയും മൈസൂരു മഹാറാണി പ്രമോദാ ദേവിയെയും ഒൗദ്യോഗികമായി ക്ഷണിച്ചു.
ദസറയുടെ ഭാഗമായുള്ള യോഗ ദസറയും 21ന് ആരംഭിക്കും. വൈകുന്നേരം ആറിന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ ഉദ്ഘാടനം ചെയ്യും. ഓവൽ മൈതാനിയിൽ യോഗ പ്രദർശനവും 24ന് സംസ്ഥാനതല യോഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ദസറയുടെ ഭാഗമായുള്ള കാർഷിക ദസറ 22 മുതൽ 24 വരെ ജെ.കെ. മൈതാനിയിൽ നടക്കും. മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പരിപാടി ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനം എന്നിവയും കൊട്ടാരപരിസരത്ത് നടക്കും. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സെമിനാറുകൾ, കർഷകർക്കായുള്ള മത്സരങ്ങൾ എന്നിവയും കാർഷികദസറയിൽ ഒരുക്കുന്നുണ്ട്. നാലുദിവസത്തെ ദസറ കവിസമ്മേളനം 24 മുതൽ ജഗൻമോഹൻ കൊട്ടാരത്തിൽ നടക്കും.
ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഇത്തവണ മൂന്നു വേദികളിലായാണ് നടക്കുന്നത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട്സിൽ സെപ്റ്റംബർ 21 മുതൽ 28 വരെയും ലളിത മഹൽ ഹെലിപാഡിനു സമീപമുള്ള എംയുഡിഎ ഗ്രൗണ്ട്സിലും സതഗള്ളി ബസ് സ്റ്റാൻഡിനു സമീപവുമുള്ള വേദിയിലും 21 മുതൽ 30 വരെയുമാണ് ഭക്ഷ്യമേള നടക്കുന്നത്.
ദസറയുടെ പ്രധാന ആകർഷണമായ ജംബുസവാരിയും ദസറ ഘോഷയാത്രയും മുപ്പതിനാണ് നടക്കുന്നത്. ജംബുസവാരിക്കായുള്ള ആനകളുടെ പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഭാരം വഹിച്ചുള്ള പരിശീലനം, പീരങ്കി വെടിയൊച്ച കേൾക്കുന്പോൾ വിരണ്ടുപോകാതിരിക്കാനുള്ള പരിശീലനം എന്നിവയും ജംബുസവാരിക്കായുള്ള റിഹേഴ്സലും കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.
വിസ്മയമാകാൻ ചലച്ചിത്രമേള
ദസറയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള കൂടുതൽ ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. വിവിധ ഭാഷകളിൽ നിന്നായി 56 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. 21ന് കലാമന്ദിരയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 22 മുതൽ 28 വരെ നടക്കുന്ന മേളയിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങൾ, സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിക്കും. മാൻഹോൾ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നുമുള്ളത്. നഗരത്തിലെ ഡിസിആർ സിനിമാസ്, ഐനോക്സ് എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുന്നത്.
ദസറ കനത്ത സുരക്ഷയിൽ
ഇത്തവണത്തെ ദസറയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്ന് മൈസൂരു പോലീസ് കമ്മീഷണർ ഡോ. എ. സുബ്രഹ്മണ്യേശ്വര റാവു അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 3,500 പോലീസുകാരെയാണ് സുരക്ഷാ ജോലിക്കായി നിയമിക്കുന്നത്. സെപ്റ്റംബർ ഇരുപതിന് 2,500 പേരും 27ന് ബാക്കി ആയിരം പേരും മൈസൂരുവിൽ എത്തി ചുമതല ഏറ്റെടുക്കും. ദസറയ്ക്കു മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായും കമ്മീഷണർ അറിയിച്ചു.
ഇത്തവണ ദസറ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കാൻ പോലീസ് പ്രത്യേക ബാരിക്കേഡുകൾ ഉപയോഗിക്കും. കഴിഞ്ഞ വർഷം ഘോഷയാത്ര കാണാനെത്തിയ ജനക്കൂട്ടം ബാരിക്കേഡ് തള്ളിനീക്കി കൊട്ടാരവളപ്പിലെ രാജമാർഗയിൽ കടന്നതിനെ തുടർന്ന് യാത്ര തടസപ്പെട്ടിരുന്നുവെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചിരുന്നു. സംഭവത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തവണ ബംഗളൂരുവിൽ നിന്ന് പ്രത്യേക ബാരിക്കേഡുകൾ എത്തിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു.
ദസറയ്ക്ക് ഓണ്ലൈൻ ടിക്കറ്റ്
തിരക്കേറിയ ദസറ സീസണിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇ-ടിക്കറ്റിംഗ് സംവിധാനമൊരുങ്ങുന്നു. നമ്മ മൈസൂരു എന്ന വെബ്സൈറ്റ് വഴിയാണ് ഇ-ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് മൈസൂരുവിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനാകും. മൈസൂരു കൊട്ടാരം, മൃഗശാല, കെആർഎസ് അണക്കെട്ട്, ചാമുണ്ഡി ഹിൽസ്, കരഞ്ചി തടാകം എന്നിവിടങ്ങളിലേക്കാണ് ഓണ്ലൈൻ ടിക്കറ്റ് ലഭിക്കുന്നത്.
സ്വർണരഥം ഒരുങ്ങി
ദസറയോടനുബന്ധിച്ച് നഗരത്തിലെത്തുന്ന സഞ്ചാരികൾക്കായി കർണാടക സംസ്ഥാന വിനോദസഞ്ചാര വികസന കോർപറേഷൻ (കെഎസ്ടിഡിസി) ഗോൾഡൻ ചാരിയറ്റ് ആഡംബര ട്രെയിനിൽ സ്പെഷൽ ടൂർ പാക്കേജ് ഒരുക്കി.
രണ്ടു രാത്രിയും ഒരു പകലും അടങ്ങുന്നതാണ് പാക്കേജ്. 44 കാബിനുകളിലായി 88 പേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യൻ സഞ്ചാരികൾക്ക് 25,000 രൂപയും വിദേശികൾക്ക് 40,000 രൂപയുമാണ് പാക്കേജ് നിരക്ക്.
വാഹനങ്ങൾക്ക് നികുതിയിളവ്
ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിലേക്കുള്ള ഇതരസംസ്ഥാന വാഹനങ്ങൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്പതു മുതൽ ഒക്ടോബർ എട്ടു വരെയാണ് നിരക്കിളവ്. അതേസമയം, മൈസൂരു നഗരപരിധിയിൽ മാത്രമേ നിരക്കിളവ് ബാധകമുള്ളൂ. ദസറ അവസരത്തിൽ മൈസൂരുവിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.
നാളുകളെണ്ണി മൈസൂരു; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
11:00 PM Sep 11, 2017 | Deepika.com