മൈസൂരു: ദസറയ്ക്ക് ഒരാഴ്ച മുന്‍പ് മൈസൂരു വിമാനത്താവളത്തിൽ നിന്ന് വാണിജ്യസർവീസുകൾ പുനരാരംഭിക്കുന്നു. ഈമാസം 15 മുതലാണ് സർവീസുകൾ. ട്രൂജെറ്റിന്റെ 78 സീറ്റുള്ള വിമാനം മൈസൂരു- ചെന്നൈ പാതയിൽ സർവീസ് നടത്തുമെന്ന് മൈസൂരു വിമാനത്താവളം ഡയറക്ടർ മനോജ് കുമാർ സിംഗ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്കു കീഴിലാണ് വിമാനസർവീസ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രാലയവും കർണാടക, തമിഴ്നാട് സർക്കാരുകളും കരാർ ഒപ്പിട്ടിരുന്നു. വൈകുന്നേരം 6.40ന് മൈസൂരു വിമാനത്താവളത്തിലെത്തുന്ന വിമാനം ഏഴിന് ചെന്നൈയിലേക്ക് പറക്കും.
നേരത്തെ, എയർ ഒഡീഷ, ടർബോ മേഘ എയർവേയ്സ് എന്നീ കന്പനികൾ മൈസൂരു-ചെന്നൈ പാതയിൽ വിമാനസർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതു നാലാം തവണയാണ് മൈസൂരു വിമാനത്താവളത്തിൽ നിന്ന് വിമാനസർവീസ് പുനരാരംഭിക്കുന്നത്. 2010 മാർച്ചിൽ കിംഗ്ഫിഷർ എയർവേയ്സ് ആണ് വിമാനത്താവളത്തിൽ നിന്ന് ആദ്യസർവീസ് നടത്തിയത്. മൈസൂരു-ബംഗളൂരു പാതയിലായിരുന്നു സർവീസ്. എന്നാൽ നഷ്ടത്തിലായതോടെ 2011 ഒക്ടോബറിൽ സർവീസ് നിർത്തി. 2013 ജനുവരിയിൽ സ്പൈസ് ജെറ്റ് സർവീസ് ആരംഭിച്ചെങ്കിലും 2014 ഒക്ടോബറിൽ അവസാനിപ്പിച്ചു. പിന്നീട് 2015ൽ ഏതാനും ദിവസത്തേക്ക് അലയൻസ് എയർ ബംഗളൂരു-മൈസൂരു പാതയിൽ സർവീസ് നടത്തിയിരുന്നു.
ഉഡാന്‍ ചിറകുമുളച്ചു; മൈസൂരുവിൽ നിന്ന് 15ന് വിമാനമുയരും
04:32 PM Sep 08, 2017 | Deepika.com