ബംഗളുരു: ബംഗളുരുവിൽ വെടിയേറ്റു കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്കരിച്ചു. ബംഗളുരുവിലെ ചാംരാജ്പേട്ട് ശ്മശാനത്തിൽ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാര ചടങ്ങിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. ഗൗരി ലങ്കേഷിന്റെ കണ്ണുകൾ അവരുടെ ആഗ്രഹപ്രകാരം ദാനം ചെയ്തതായി സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് അറിയിച്ചു.
ഹിന്ദുത്വവാദികളുടെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷിനെ ചൊവ്വാഴ്ച വൈകിട്ടാണ് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. രാജരാജേശ്വരി നഗറിലെ വീട്ടിൽ വൈകുന്നേരം 7:45നു ചെന്ന അക്രമിയാണ് ഗൗരിയെ വെടിവച്ചത്. പത്രിക എന്ന വാരികയുടെ സ്ഥാപക പത്രാധിപർ കൂടിയായ പരേതനായ പത്രാധിപർ പി. ലങ്കേഷിന്റെ മകളാണ്.
വലതുപക്ഷ രാഷ്ട്രീയത്തിനു നേർക്ക് ഗൗരി സ്ഥിരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്. അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിനു ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. കേസിൽ ആറ് മാസം തടവും 10,000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതേതുടർന്ന് ഗൗരി സമർപ്പിച്ച ഹർജിയിൽ കോടതി ജാമ്യം അനുവദിച്ചു.
ഗൗരിയുടെ കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷിന്റെ ആവശ്യം കർണാടക സർക്കാർ തത്കാലത്തേക്കു പരിഗണിച്ചിട്ടില്ല.
ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
11:16 PM Sep 06, 2017 | Deepika.com