എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകള്‍ക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
വ്യാജവാർത്ത പരത്തിയ യുട്യൂബ് ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് അത്യന്തം അധിക്ഷേപകരമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
പൃഥ്വിരാജിന്റെ പ്രസ്താവന
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 ലക്ഷം അടച്ചുവെന്നും പ്രൊപഗാന്‍ഡ സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത മറുനാടന്‍ മലയാളി എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളെയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു.
വസ്തുതകള്‍ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്.
എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്.
ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല. പൃഥ്വിരാജ് പറഞ്ഞു.