മറ്റുള്ളവരോടുള്ള ഉത്തരവാദിത്തമില്ലായ്മയും സുരക്ഷാ മാനദണ്ഡങ്ങളെക്കറിയിച്ചുള്ള അറിവില്ലായ്മയുടെയും ആകെത്തുകയാണ് താനൂർ തൂവൽതീരം ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹൻദാസ്.
ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നടങ്കം ഈ ദുരന്തത്തിൽ മരണപ്പെട്ടു എന്നറിയുന്നത് സങ്കടകരമായ കാര്യമാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഇനി വല്ല മാറ്റവും വരുമോ എന്ന് ചിന്തിക്കാൻ മാത്രമേ നമുക്ക് കഴിയൂ എന്ന് മമ്ത മോഹൻദാസ് പറയുന്നു.
അജ്ഞതയ്ക്കൊപ്പം അശ്രദ്ധയും നിഷ്കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേർന്ന് വരുത്തിവച്ച ദുരന്തമാണ് താനൂർ തൂവൽതീരം ദുരന്തം.
എന്റെ ഹൃദയം ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവൻ ഒന്നായി ഈ ദുരന്തത്തിൽ പൊലിഞ്ഞു എന്ന് കേൾക്കുമ്പോൾ ശരിക്കും സങ്കടമുണ്ട്.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി ഈ ദുരന്തത്തിന് കാരണമായ ബോട്ട് ഉടമ ഒളിവിൽ പോയി എന്നത് തികച്ചും പരിഹാസ്യമാണ്.
ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും എന്റെ ആദരം. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും "പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ? എന്ന ചിന്തയിൽ കടിച്ചു തൂങ്ങാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. മംമ്ത പറയുന്നു.