ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകൻ എം.എ. നിഷാദ്.
ടിനി ടോമിന്റെ കയ്യിലുള്ള തെളിവുകൾ പൊലീസിനോ എക്സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.എ. നിഷാദ് പറയുന്നു.
വെറുതെ അമ്മായികളി കളിക്കരുതെന്നും കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്നു വിശ്വസിക്കുകയാണെന്നും നിഷാദ് പറയുന്നു. കമോൺടിനിടോം എന്ന ഹാഷ്ടാഗ് ഇട്ട് എല്ലാവരും ടിനിയെ പ്രോത്സാഹിപ്പിക്കണമെന്നും എം.എ. നിഷാദ് പറഞ്ഞു.
സുഹൃത്തുക്കളെ, നമ്മൾ ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകൾ പുറത്ത് വിടാൻ #comeontinitom എന്ന ഹാഷ് ടാഗ് ക്യാംപെയ്നിനു തുടക്കമിടാം. ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം...
അയാൾ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ, അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്... ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം...ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം... വെറും അമ്മായി കളി കളിക്കരുത്...കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ...കമോൺ ടിനി...കമോൺ
ടിനി ടോം സഹകരിക്കണം. അദ്ദേഹത്തിന് കിട്ടിയ തെളിവുകൾ എക്സൈസ് ഡിപ്പാർട്മെന്റിന് നൽകുക. വസ്തുതയുടെ അടിസ്ഥാനത്തിൽ ഒരാള് ഒരാരോപണം ഉന്നയിച്ചാൽ അതിൽ തന്നെ തുടരണം. അല്ലാതെ നിലപാടുകൾ ഇല്ലാതെ ഇങ്ങനെ ചാഞ്ചാടി നില്ക്കരുത്.
നിലപാടില്ലെങ്കിൽ ഇതിൽ നിന്നൊക്കെ മാറി നിൽക്കണം. തിരക്കഥകൾ അവിടെ നിൽക്കട്ട. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെങ്കിൽ ‘അമ്മ’ സംഘടന അത് പൊലീസിനു കൈമാറുക. അല്ലാതെ ചാനലിലോ മറ്റ് എവിടെയെങ്കിലും വന്ന് പലരെക്കുറിച്ചും തുറന്നു പറഞ്ഞ് എല്ലാവരെയും മഴയത്തു നിർത്തുന്ന പരിപാടി ശരിയല്ല.
ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കില് പൊലീസോ എക്സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം.
അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബർ ആണ്. അയാൾക്കൊരു ഉത്തരവാദിത്തമുണ്ട്.–എം.എ. നിഷാദ് പറയുന്നു.