ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന സ്ഥാനപ്പേര് മാറ്റിവിളിച്ചിതിൽ അനിഷ്ടം പ്രകടിപ്പിച്ച് സംവിധായകൻ രഞ്ജിത്ത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം.
ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകൻ രഞ്ജിത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. വേദിയിലുണ്ടായിരുന്നവർ തെറ്റ് മനസിലാക്കി കൊടുത്തെങ്കിലും വീണ്ടും തിരുത്തി വിളിച്ചത് അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു.
ഇതോടെ രഞ്ജിത്ത് വേദിയിലേക്ക് കയറി വരാന്‍ വിസമ്മതിച്ചു. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് അഭിസംബോധന ചെയ്തതോടെ വേദിയിലിരുന്നവർ ചിരിച്ചു. തുടർന്ന് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു.
പെട്ടെന്നുള്ള ടെന്ഷനില് പറ്റിയതാണ് എന്ന് പറഞ്ഞ് അവതാരകൻ രഞ്ജിത്തിനടുത്തെത്തി ക്ഷമ ചോദിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്.
"വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കണം. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ആദ്യമായാണ് കേള്‍ക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു'. രഞ്ജിത്ത് പറഞ്ഞു.