25 വർഷത്തെ സിനിമ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളം എന്ന ചിത്രം തിരികെ നൽകിയതെന്ന് നിർമാതാവ് ദില്‍ രാജു. സമാന്ത നായികയായി എത്തിയ ചിത്രത്തിന് തിയറ്ററുകളിൽ ഒരനക്കവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. 22 കോടി രൂപയുടെ നഷ്ടമാണ് ചിത്രത്തിലൂടെ നിർമാതാവിന് ഉണ്ടായത്.
2017 എന്റെ കരിയറിലെ മികച്ച വർഷമായിരുന്നു. നേനു ലോക്കൽ, ശതമാനം ഭവതി, മിഡിൽ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകൾ ഉണ്ടായി. അൻപത് സിനിമകൾ നിർമിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ 25 വർഷത്തെ സിനിമാ കരിയറില്‍ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളമെന്ന് ദിൽ രാജു പറഞ്ഞു.
65 കോടി രൂപയിലേറെ ബജറ്റിൽ നിർമിച്ച ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്. തെലുങ്കിന് പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്.