ഓം ശാന്തി ഓശാന എന്ന ചിത്രം തന്റെ അടുത്തുനിന്നും തട്ടിയെടുത്ത ചിത്രമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ചിത്രത്തിലെ നായകന് ചെറിയ ബാനറിൽ ചിത്രം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ആ സിനിമ തന്റെ കൈയിൽ നിന്നും മാറിപ്പോവുകയായിരുന്നു എന്നും സാന്ദ്ര പറയുന്നു.
മൂവി വേൾഡ് വീഡിയോ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം തുറന്നു പറഞ്ഞത്. ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവം ഏതെന്ന് ചോദിച്ചാൽ സാന്ദ്ര എന്തു പറയുമെന്ന ചോദ്യത്തിനാണ് അവർ മറുപടി പറഞ്ഞത്.
എന്റെ അടുത്തുനിന്നും ഒരു സിനിമ തട്ടിയെടുത്തുകൊണ്ട് പോയ സംഭവമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഞാൻ വളരെ സ്നേഹിച്ച് എന്റെ ഒരു കുഞ്ഞിനെപോലെ വളർത്തിയെടുത്തുകൊണ്ടുവന്ന സാധനം. ഓം ശാന്തി ഓശാന എന്ന ചിത്രം തട്ടിയെടുത്തതാണ് എന്നെ വളരെയധികം തളർത്തിയത്.
പിന്നീട് ഞാൻ അവരുമായി പടം ചെയ്തു. മിഥുനുമായി(മിഥുൻ മാനുവൽ) ആട് ചെയ്തു. ജൂഡുമായി(ജൂഡ് ആന്തണി ജോസഫ്) പടം ചെയ്തില്ല, പക്ഷേ സംസാരിക്കാറുണ്ട്. ഒരുപാട് മാനസികമായി വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു അന്ന് എനിക്കത്. പേഴ്സണലി ഫേവറേറ്റ് ആയിട്ടുള്ള സിനിമയായിരുന്നു അത്.
നടന്റെ പേരിലാണ് പടം മാറിപ്പോയത്. അദ്ദേഹത്തിന് നമ്മുടെ കൂടെ ചെറിയ ബാനറിൽ പടം ചെയ്യാൻ താൽപര്യമില്ലായിരുന്നു എന്നു പറഞ്ഞാണ് അത് മാറിയത്. അന്ന് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ പോലുള്ള ചെറിയ സിനിമകൾ ചെയ്തിരുന്ന സമയമാണ്.
മങ്കിപെൻ കുട്ടികളുടെ പടമാണ്. അതൊന്നും ഒരു വൻ വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞുപിള്ളേരുടെ പടം ചെയ്യുന്ന ഒരു ചെറിയ ബാനർ എന്ന രീതിയിലാണ് അവർ കണ്ടത്. സിനിമയിലുണ്ടായതിൽ ഏറ്റവും വിഷമം തോന്നിയത് അതാണ്.
സാന്ദ്രയ്ക്കെന്താണ് വേണ്ടത് എന്ന് എല്ലാവരും ചോദിക്കുന്നു, പൈസയാണോ എന്നൊക്കെ ചേദിക്കുന്നു. എന്നാൽ എന്നോട് മാപ്പ് പറയണം എന്ന നിലപാടിലാണ് ഞാൻ നിൽക്കുന്നത്.
ഒടുവിൽ ബി. ഉണ്ണികൃഷ്ണൻ എന്നോട് ചോദിച്ചു "സാന്ദ്രക്കൊരു മാപ്പ് പറഞ്ഞു കൊണ്ടുള്ള കത്ത് തന്നാൽ സമാധാനം ആകുമോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അപ്പോളജി ലെറ്റർ മതി. അത് കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു.
ഒരു നിർമാതാവിനെ പറ്റിച്ച് ഇത്രയും സാന്പത്തികചെലവ് വന്നതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി എനിക്ക് നൽകണമെന്നൊക്കെ വാദിച്ച് നിൽക്കുകയാണ് സിയാദിക്കയും ബഷീറിക്കയുമൊക്കെ. അപ്പോഴാണ് ഞാൻ ഒരു മാപ്പ് പറഞ്ഞുകൊണ്ടുള്ള കത്ത് മാത്രം മതിയെന്ന് പറയുന്നത്.
അങ്ങനെ ക്രൗൺ പ്ലാസയിൽ വച്ച് ബി. ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ ജൂഡ് ആന്റണി ജോസഫും മിഥുൻ മാനുവലും എനിക്ക് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് എഴുതി തന്നു. ആ രണ്ട് കത്തും ഫ്രൈഡേ ഫിലിം ഹൗസിൽ ഫ്രെയിം ചെയ്ത് വച്ചു. അത്രയും വിഷമമുണ്ടായിരുന്നു എനിക്ക്. സാന്ദ്ര തോമസ് പറയുന്നു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന 2014ലാണ് റിലീസ് ചെയ്തത്. മിഥുവൻ മാനുവലിന്റെ കഥയ്ക്ക് ജൂഡും മിഥുനും ചേർന്ന് തിരക്കഥ ഒരുക്കി. ആൽവിൻ ആന്റണിയാണ് ചിത്രം നിർമിച്ചത്.