സിനിമാ മേഖലയെ കുത്തി മുറിവേൽപ്പിച്ച് രണ്ട് കത്തുകൾ. ഒന്ന് ചെറിയ കത്താണെങ്കിൽ മറ്റേത് നീണ്ട കഥയാണ്. ഷെയ്ൻ നിഗത്തിനെതിരായ നിർമാതാവായ സോഫിയപോളിന്റെ കത്തിന് പിന്നാലെ ഷെയ്നിന്റെ നീട്ടിപ്പിടിച്ച മറുപടിക്കത്തും പുറത്തുവരുന്പോൾ സത്യം മുന്പോട്ട് വരാൻ വെന്പി നുണയ്ക്ക് പിന്നിൽ ഇപ്പോഴും വീർപ്പുമുട്ടുകയാണ്.
സത്യത്തെ ഒളിപ്പിച്ച് നുണയ്ക്ക് പ്രചാരം കൊടുക്കാൻ ശ്രമിക്കുന്നത് ആരെന്ന് ഇനി കണ്ടെത്തേണ്ടത് "അമ്മ' സംഘടനയാണ്. സിനിമ മേഖലയായത് കൊണ്ടും കഥകൾക്ക് ഈ മേഖലയിൽ ഒരു പഞ്ഞവും ഇല്ലാത്തത് കൊണ്ടും ചിലപ്പോൾ ഈ കത്തുകളിലെ കഥകൾക്ക് മേൽ മറ്റൊരു കഥയിട്ട് മൂടി ഈ പ്രശ്നം തീർപ്പാക്കാനാവും അമ്മ സംഘടന ഇനി ശ്രമിക്കാൻ പോകുന്നതെന്നാണ് പൊതുവേയുള്ള സംസാരം.
എന്തായാലും തമ്മിലടി കാരണം ആർഡിഎക്സ് സിനിമയ്ക്ക് ആവശ്യത്തിലേറെ പ്രമോഷൻ കിട്ടി കഴിഞ്ഞു. അതിനാൽ ഇനി പ്രശ്നപരിഹാരത്തിന് ശേഷം വരാനിരിക്കുന്ന രസകരമായ കഥ കേൾക്കാൻ കാതോർത്തിരിക്കുകയാണ് പ്രേക്ഷകർ.
ശ്രീനാഥ് ഭാസി എക്സ്കേപ്പ്
തനിക്ക് നേരേ വന്ന ആരോപണങ്ങളോട് പ്രതികരിക്കാതെ നടൻ ശ്രീനാഥ് ഭാസി നൈസായിട്ട് മുങ്ങി നേരേ അമ്മ സംഘടനയിൽ ചേരാനുള്ള ശ്രമം തുടരുകയാണ്. എന്തെങ്കിലും പറഞ്ഞ് കുളമാകുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ശ്രീനാഥിന് തോന്നിയിട്ടുണ്ടാവാം.
എന്നാൽ തനിക്ക് നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് ഒരു നീണ്ട കത്ത് തന്നെയാണ് വർഷങ്ങൾക്ക് മുന്നേ അമ്മയിൽ അംഗത്വം നേടിയ ഷെയ്ൻ നിഗം അമ്മ സംഘടനയ്ക്ക് മുന്നിൽ വച്ചിരിക്കുന്നത്.
നിർമാതാവ് സോഫിയ പോളിന്റെ പരാതിയിന്മേൽ ഷെയ്നിനെതിരേ തിരിഞ്ഞ അമ്മ സംഘടനയിപ്പോൾ ഷെയ്നിന്റെ കത്തിന്മേൽ എന്തു മറുപടി കൊടുക്കുമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ്. സത്യമെന്ന് തോന്നുന്ന ഒന്നിലേറെ ആരോപണങ്ങൾ ഷെയ്ൻ നിഗം കത്തിൽ ഉന്നയിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് "പാറ്റ കേസ്'.
പാറ്റയുള്ള കാരവാൻ
കാരവാനെന്ന് കേൾക്കുന്പോൾ ഇത്രയും നാൾ എന്തോ വലിയ സംഭവമാണെന്നും അതിലൊന്ന് കയറണമെന്നെല്ലാം സാധാരണക്കാർക്ക് തോന്നിയിട്ടുണ്ടാവാം. എന്നാൽ ഇന്നലെ പാറ്റ ആക്രമണമുള്ള കാരവാനെന്ന് കേട്ടതോടെ സാധാരണക്കാർ തങ്ങളുടെ ആഗ്രഹത്തിന് മനസിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടാവും.
ഷെയ്ൻ കത്തിൽ പറയുന്ന പാറ്റ ആക്രമണം ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്നാണ് പ്രേക്ഷക പക്ഷം. ആർഡിഎക്സിലെ പ്രധാന നടന്റെ തൊഴിലിടത്തിലെ സുരക്ഷയ്ക്ക് പുല്ല് വിലയാണോ നിർമാതാവ് നൽകിയതെന്നുള്ള ചോദ്യം ഇതിനോടകം സിനിമാക്കാർക്കിടയിൽ തന്നെ ഉയർന്നിട്ടുണ്ട്.
എഡിറ്റിലെ ഇടപെടലും ഷൂട്ടിംഗ് ലൊക്കേഷനിൽ സംവിധായകനെ കളിയാക്കൽ ഉൾപ്പടെയുള്ള സോഫിയപോളിന്റെ ആരോപണത്തെ ഷെയ്ൻ പാറ്റ കേസ് മുൻ നിർത്തി നേരിടുന്പോൾ നിർമാതാവ് ഇനിയും മറുപടി പറയാനുണ്ടാകും.
ചറപറാ മറുപടി
ഷെയ്നിന്റെ നീട്ടിപിടിച്ച കത്തിൽ ഒരു സിനിമയ്ക്കുള്ള സാധ്യത തെളിഞ്ഞ് കിടപ്പുണ്ട്. ഒന്നും ചുരുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എല്ലാം തുറന്നങ്ങ് പറഞ്ഞേക്കാമെന്ന നിലപാടാണ് ഷെയ്ൻ സ്വീകരിച്ചത്.
സ്വന്തം അമ്മയ്ക്ക് എതിരെയുള്ള ആരോപണവും എഡിറ്റിംഗ് കാണണമെന്നുള്ള ആരോപണവും മുതൽ തുടക്കം മുതലുള്ള കഥ പറഞ്ഞ് കൊണ്ട് ഷെയ്ൻ ന്യായീകരിക്കുന്നുണ്ട്. അതിൽ സിനിമയിലെ തന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ആശങ്കയും ഷെയ്ൻ മറച്ച് പിടിക്കുന്നില്ല.
ഷൂട്ടിംഗ് വൈകിയത് വഴി തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും അമ്മയ്ക്ക് നേരിടേണ്ടി വന്ന അപമാനവുമെല്ലാം ഷെയ്ൻ കത്തിൽ നിരത്തുന്പോൾ "സത്യം' ഈ രണ്ട് കത്തുകൾക്കിടയിൽ നിന്നും അമ്മ സംഘടന എപ്പോൾ പുറത്തേയ്ക്ക് ഇടുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.