നാല് പതിറ്റാണ്ട് കാലത്തോളം മലയാളികളെ ചിരിപ്പിച്ച പ്രിയ നടൻ മാമുക്കോയയ്ക്ക് വിടചൊല്ലി മലയാളികൾ. ആയിരക്കണക്കിന് ആളുകളാണ് താരത്തിനെ അവസാനമായി കാണുന്നതിനായി എത്തിയത്. കോഴിക്കോട് ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം കാണാനും ആളുകളുടെ തിരക്കായിരുന്നു.
സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ എത്തി. വികാരനിർഭരമായ രംഗങ്ങൾക്കും വീട് സാക്ഷിയായി. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാമുക്കോയെ യാത്രയാക്കാൻ എത്തിയത്.
രാവിലെ 10ന് കണ്ണമ്പറത്ത് ഖബർസ്ഥാനിലാണ് താരത്തിന്റെ കബറടക്കം. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിത്തീർന്നു.