നാട്യങ്ങളിലാത്ത അഭിനയമൊഞ്ചുമായെത്തി മലയാളിമനസ് കീഴടക്കിയ പ്രിയപ്പെട്ട മാമുക്കോയ വിടവാങ്ങിയിരിക്കുന്നു. മനസിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ മാമുക്കോയ എന്ന മുഹമ്മദ് മലയാളസിനിമ ആസ്വാദകരുടെയിടയിൽ ഇടം നേടി.
കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോന്ന ഉരുവാണ്. ഇങ്ങ്ക്ക് രണ്ടാള്‍ക്കും ബേണ്ടി വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം. അത്യാവശ്യം ചെല അറബി വാക്കുകള്‍ ഞമ്മളിപ്പം പഠിപ്പിച്ചു തരാം.'അസലാമു അലൈക്കും... വാ അലൈക്കും മുസലാം' മതി... ! പിന്നെ ദുബായിലെത്തി ആര് ചോദിച്ചാലും ഗഫൂർക്കാ ദോസ്ത് എന്ന് പറഞ്ഞാ മതി".
1987ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പ്രശ്സത ഡയലോഗ്. ദുബായി ആണെന്ന് പറഞ്ഞ് മദ്രാസിലിറക്കിയ ദാസനെയും വിജയനെയും പറ്റിച്ച നാടോടിക്കാറ്റിലെ ഗഫൂർക്കയെ ആരും അങ്ങനെ മറക്കില്ല. വീണ്ടും വീണ്ടും കാണാനും കേൾക്കാനും ഗഫൂർക്ക എന്ന മനുഷ്യൻ എന്താണ് നമുക്കായി ചെയ്തത്.
ആ കഥാപാത്രം എങ്ങനെയാണ് നമ്മുടെ മനസിൽ ഇത്രയേറെ ആഴത്തിൽ പതിഞ്ഞത്. ഗഫൂറായി എത്തി ദാസനെയും വിജയനെയും പറ്റിച്ചെങ്കിലും മാമുക്കോയയുടെ ആ സംസാരശൈലിയും നിറഞ്ഞാടുന്ന അഭിനയ പാടവവും നമ്മളെ വീണ്ടും ചിരിപ്പിച്ചു.
ഗഫൂർക്കാ ഇന്ന് ആ അഭിനയക്കളരി ഒഴിഞ്ഞിരിക്കുന്നു. ലാളിത്യവും നാട്യങ്ങളില്ലാത്ത അഭിനയപാടവും ചിരിയോർമകളും സമ്മാനിച്ച്....ഇനിയും ഓർത്തിരിക്കാനും പൊട്ടിച്ചിരിക്കാനും നിരവധി കഥാപാത്രങ്ങൾ തന്നുകൊണ്ട്.