ഫോണിലൂടെ അശ്ലീലസന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ രൂക്ഷപ്രതികരണവുമായി നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും ഐശ്വര്യ ചോദിക്കുന്നു.
അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും നടി തന്റെ യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിത മാര്‍ഗമാണ് സോപ്പ് കച്ചവടം. സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു.
കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ നൽകിയിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓർഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളുമാണ് താരത്തിന് ശല്യമായി മാറിയത്.
എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വിഡിയോ ചെയ്യണം എന്ന് പറഞ്ഞു.
ആ ധൈര്യം എനിക്കുണ്ടെന്നും അവൾക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം.
രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്സനലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണം. ഐശ്വര്യ പറഞ്ഞു.
നരസിംഹം എന്ന ചിത്രത്തിലൂടെ പരിചിതയായ ഐശ്വര്യ 1994ലാണ് വിവാഹിതയായത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട് താരത്തിന്. മകൾക്കൊപ്പമാണ് ഐശ്വര്യയുടെ താമസം.