ബംഗളൂരു: പ്രമുഖ ഓണ്‍ലൈൻ ടാക്സി സേവനദാതാക്കളായ ഒലയ്ക്കും യൂബറിനും ബദലായി സ്വന്തം ഓണ്‍ലൈൻ ടാക്സി സർവീസുമായി ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി.
എച്ച്ഡികെ കാബ്സ് എന്ന പേരിൽ ആരംഭിക്കുന്ന കന്പനി അടുത്ത മാസം ആരംഭിക്കും. കന്പനിക്കായി 50 കോടി രൂപയാണ് കുമാരസ്വാമി മുടക്കിയത്. അതേസമയം, മുതൽമുടക്ക് കുമാരസ്വാമിയാണെങ്കിലും നടത്തിപ്പ് ടാക്സി ഡ്രൈവർമാരായിരിക്കും.
ബംഗളൂരുവിലെ 20,000 ടാക്സി ഡ്രൈവർമാർ എച്ച്ഡികെ കാബ്സിൽ പങ്കുചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യം ബംഗളൂരുവിൽ ആരംഭിക്കുന്ന ഓണ്‍ലൈൻ ടാക്സി സർവീസ് പിന്നീട് മൈസൂരു, മംഗളൂരു, ബെലാഗവി എന്നിവിടങ്ങളിലും അടുത്ത ഘട്ടത്തിൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
അടുത്തിടെ സംസ്ഥാനത്തെ ഒല, യുബർ ടാക്സി ഡ്രൈവർമാർ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് തദ്ദേശീയമായി ഓണ്‍ലൈൻ ടാക്സി ആരംഭിക്കുന്നതിനെക്കുറിച്ച് കുമാരസ്വാമി അറിയിച്ചത്. ഡ്രൈവർമാരുടെ ക്ഷേമത്തെ മുൻനിർത്തിയാണ് കന്പനി പ്രവർത്തിക്കുന്നത്. കന്പനിയിൽ അംഗങ്ങളാകുന്ന ഡ്രൈവർമാരിൽ നിന്ന് അഞ്ചു ശതമാനം കമ്മീഷൻ ഈടാക്കും. ഈ തുക ഡ്രൈവർമാരുടെ ഇൻഷ്വറൻസിനും കുടുംബക്ഷേമത്തിനുമാണ് വിനിയോഗിക്കുന്നത്. മറ്റ് ടാക്സി സർവീസുകളേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും എച്ച്ഡികെ കാബ്സ് സർവീസ് .
ഓണ്‍ലൈൻ ടാക്സിയുമായി കുമാരസ്വാമി; എച്ച്ഡികെ കാബ്സ് ഓഗസ്റ്റിൽ
03:42 PM Jul 18, 2017 | Deepika.com