ബംഗളൂരു: വിവാദങ്ങളുടെ നടുവിൽ കർണാടക ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ചു. ഇന്നലെ രാവിലെ ജയിലിലെത്തിയ ഡിജിപിക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രമുഖർ ശിക്ഷയനുഭവിക്കുന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ച് ജയിൽ ഡിഐജിയായ ഡി.രൂപ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം പരിശോധന നടത്താൻ എത്തുന്നതിനു മുന്നോടിയായാണ് ഡിജിപിയുടെ സന്ദർശനം.
അനധികൃത സ്വത്തുസന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട എഡിഎംകെ(അമ്മ) നേതാവ് വി.കെ. ശശികലയ്ക്കും വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ പ്രത്യേകസൗകര്യം ഏർപ്പെടുത്തിയത് സംബന്ധിച്ചാണ് ഡി. രൂപ റിപ്പോർട്ട് നല്കിയത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച ജയിൽ അഡീഷണൽ ഐജി വീരഭദ്ര സ്വാമി പരപ്പന ജയിലിലെത്തി ഇരുവരെയും പാർപ്പിച്ചിരിക്കുന്ന സെല്ലുകൾ പരിശോധിച്ചിരുന്നു.
ഉന്നത ഉദ്യോഗസ്ഥൻ കോഴ വാങ്ങി ശശികലയ്ക്കും അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ ആഡംബര സൗകര്യമൊരുക്കിയെന്നാണ് ഡി.രൂപ റിപ്പോർട്ടിൽ പരാമർശിച്ചത്. ജയിൽ ഡിജിപി എച്ച്.എസ്. സത്യനാരായണ റാവുവിനും ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകിയിരുന്നു. ശശികലയ്ക്കു പ്രത്യേകസൗകര്യങ്ങൾ നൽകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ജയിലിൽ പ്രത്യേക അടുക്കള വരെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനായി രണ്ടുകോടി രൂപ ഉന്നത ഉദ്യോഗസ്ഥൻ കോഴ വാങ്ങിയെന്നു സംസാരമുണ്ടെന്നും കഴിഞ്ഞ പത്തിനു ജയിൽ സന്ദർശിച്ചശേഷം തയാറാക്കിയ റിപ്പോർട്ടിൽ അവർ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ പ്രത്യേക അടുക്കള നിർമിച്ചത് ചട്ടലംഘനമാണ്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പരപ്പന അഗ്രഹാര ജയിലിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളിലും അധികൃതർ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുൾ കരിം തെൽഗിക്കും കൂടുതൽ സൗകര്യങ്ങൾ നൽകിയെന്നു റിപ്പോർട്ടിലുണ്ട്. തെൽഗിയുടെ കൈകാലുകൾ തടവാൻ വിചാരണത്തടവുകാരെ നിയോഗിച്ചിരിക്കുകയാണ്. വീൽചെയർ ഉപയോഗിക്കുന്നതിനാൽ തെൽഗിക്ക് സഹായികളെ അനുവദിക്കണമെന്ന് ആറ് മാസം മുന്പ് കോടതി നിർദേശമുണ്ടായിരുന്നു. ഇപ്പോൾ ഇയാൾക്കു നടക്കാൻ പ്രയാസമില്ല. എന്നിട്ടും വിചാരണത്തടവുകാരെ സഹായികളായി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ആരോപണം സത്യവിരുദ്ധമാണെന്നാണ് സത്യനാരായണ റാവുവിന്റെ പ്രതികരണം.
സംഭവത്തിൽ കർണാടക നിയമമന്ത്രി ടി.ബി ജയചന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. അതേസമയം, റിപ്പോർട്ട് മാധ്യമങ്ങളോടു പ്രസിദ്ധപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ഡി.രൂപയ്ക്കെതിരേ സർക്കാർ നടപടിക്കൊരുങ്ങുകയാണ്. ഉദ്യോഗസ്ഥയുടെ നടപടിയെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ചട്ടവിരുദ്ധമായ നടപടിയാണ് രൂപയുടേതെന്നും ഇക്കാര്യത്തിനു മറ്റേതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥനെ അവർക്കു സമീപിക്കാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നു: ഡി. രൂപ
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ച് താൻ നല്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ജയിൽ ഡിഐജിയായ ഡി.രൂപ പറഞ്ഞു. റിപ്പോർട്ടിലെ ആരോപണങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് താനല്ലെന്നും അതുകൊണ്ടുതന്നെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജയിൽ ഡിജിപിക്കാണ് റിപ്പോർട്ട് ആദ്യം കൈമാറിയത്. മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ദുർവ്യാഖ്യാനങ്ങൾക്ക് ഇടനല്കുമെന്നതിനാലാണ് റിപ്പോർട്ടിനെക്കുറിച്ച് താൻ പ്രതികരിക്കുന്നതെന്നും ഡി. രൂപ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിജിപിയുടെ ഓഫീസ് എന്നിവർക്ക് രഹസ്യമായി താൻ സമർപ്പിച്ച കത്ത് എങ്ങനെയാണ് ചോർന്നതെന്ന് അറിയില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജയിലിലെ ക്രമക്കേടുകൾ പരിഹരിക്കാൻ സുതാര്യമായ അന്വേഷണത്തിലൂടെ സാധിക്കുമെന്നും ഡി. രൂപ പറഞ്ഞു.
ഡിഐജി റിപ്പോർട്ട്: ജയിൽ ഡിജിപി പരപ്പന അഗ്രഹാര സന്ദർശിച്ചു
05:38 PM Jul 17, 2017 | Deepika.com