ബംഗളൂരു: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 741 മദ്യശാലകൾക്ക് ഇന്നലെ പൂട്ടുവീണു. മദ്യശാലകൾക്ക് പ്രവർത്തിക്കാനുള്ള കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പല ബാർ റസ്റ്ററന്റുകളും ഇതോടെ ഭക്ഷണശാലകൾ മാത്രമായി.
ഇന്ദിരാനഗർ, കോറമംഗല, ജെപി നഗർ, എംജി റോഡ്, മല്ലേശ്വരം, പീനിയ, ഹെന്നൂർ റോഡ്, വിൽസണ് ഗാർഡൻ, ഹൊസൂർ റോഡ്, ബിടിഎം ലേഒൗട്ട് തുടങ്ങിയ റോഡുകളിലെ ബാറുകളും പബുകളും ഉൾപ്പെടെയുള്ള നഗരത്തിലെ എല്ലാ മദ്യശാലകളും വെള്ളിയാഴ്ച അർധരാത്രിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. മിക്ക ബാറുകളിലും വെള്ളിയാഴ്ച രാത്രി വരെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മദ്യം വിറ്റുതീർക്കുന്നതിനായി വൻ ഇളവുകളും ചിലർ ഏർപ്പെടുത്തിയിരുന്നു.
ചിലർ 30 ശതമാനം വരെ വിലക്കിഴിവിൽ മദ്യം നല്കിയപ്പോൾ ഒരു കുപ്പി വിദേശമദ്യം വാങ്ങിയവർക്ക് ഒരുകുപ്പി സൗജന്യമായി നല്കിയും ബാറുകൾ സ്റ്റോക്ക് വിറ്റഴിച്ചു.
നഗരത്തിൽ ആകെ 3,142 മദ്യശാലകളാണുള്ളത്. ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ വരുന്ന എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 60.18 ശതമാനം മദ്യശാലകളാണ് ഇന്നലെ അടച്ചുപൂട്ടേണ്ടിവന്നത്. ഇവ പൂട്ടുന്നതു മൂലം സംസ്ഥാനത്തിന് 4,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിനോദസഞ്ചാരമേഖലയിൽ നിന്നുള്ള വരുമാനത്തിലും വൻ ഇടിവ് സംഭവിക്കും. അതേസമയം, സുപ്രീം കോടതിയുടെ നിബന്ധനകൾ പാലിച്ച 1,500 മദ്യവിൽപ്പനശാലകൾ തുടർന്നും പ്രവർത്തിക്കും.
ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നല്കിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈയാഴ്ച തന്നെ ഹർജിയിൻമേൽ വാദം കേൾക്കാനാണ് സാധ്യത. നഗരത്തിലൂടെയുള്ള പാതകളുടെ ദേശീയപാത പദവി എടുത്തുകളഞ്ഞ് പ്രാദേശിക റോഡുകളാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കാനിരിക്കുകയാണ്. വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്കരിയോട് അപേക്ഷിക്കുകയും ചെയ്തിരുന്നു.
ദേശീയപാതകൾ ഇത്തരത്തിൽ പ്രാദേശിക പാതകളായാൽ അടച്ചുപൂട്ടിയ 60 ശതമാനം മദ്യശാലകളും തുറന്നുപ്രവർത്തിക്കാൻ കഴിയും.
നഗരത്തിലെ 741 മദ്യശാലകൾക്ക് പൂട്ട് വീണു
06:22 PM Jul 08, 2017 | Deepika.com