ബംഗളൂരു: എല്ലാം ശരിയായി മുന്നോട്ടുപോയാൽ, ഗതാഗതക്കുരുക്ക് മൂലം ശ്വാസം മുട്ടുന്ന സിൽക്ക് ബോർഡ് ജംഗ്ഷൻ രണ്ടുവർഷത്തിനുള്ളിൽ സ്വസ്ഥമാകും. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ജയനഗർ നയൻത് ബ്ലോക്കിലെ റാഗിഗുഡ്ഡ ക്ഷേത്രം വരെയുള്ള മെട്രോ റെയിൽ-റോഡ് മേൽപ്പാലത്തിന് പച്ചക്കൊടിയായി.
പദ്ധതിയുടെ ചെലവ് പങ്കിടാമെന്ന് ബിബിഎംപിയും ബിഎംആർസിഎലും ധാരണയായതോടെയാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്. ഇപ്പോഴത്തെ പദ്ധതിയനുസരിച്ച് മുന്നോട്ടുപോയാൽ 2020ൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നാലു കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്.
സിൽക്ക് ബോർഡ്, ജയദേവ ഹോസ്പിറ്റൽ ജംഗ്ഷനുകളിലെ നിലവിലുള്ള മേൽപ്പാലങ്ങൾ പൊളിക്കാതെയാണ് പുതിയ പാലം നിർമിക്കുന്നത്. തറനിരപ്പിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിൽ നാലുവരി മേൽപ്പാലവും 16 മീറ്റർ ഉയരത്തിൽ മെട്രോ ഇടനാഴിയും നിർമിക്കാനാണ് പദ്ധതി. 330 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി 100 കോടി രൂപ ബിഎംആർസിഎലിനു നല്കുമെന്ന് ബിബിഎംപി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.
കുരുക്കഴിക്കാൻ മേൽപ്പാലം
05:49 PM Jul 07, 2017 | Deepika.com