ബംഗളൂരു: ആഢംബര ബൈക്കുകൾ മോഷ്ടിച്ചു തമിഴ്നാട്ടിൽ വിൽക്കുന്ന വിദ്യാർഥിസംഘം ബംഗളൂരുവിൽ പിടിയിൽ. പ്രഭു സെൽവം (21), അരുണ്‍ സായ് (21), കാർത്തിക് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയുമാണ് അറസ്റ്റിലായത്. റേസിംഗിനും അഭ്യാസത്തിനുമായാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചിരുന്നതെന്നും അതിനുശേഷം തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൊണ്ടുപോയി കുറഞ്ഞ വിലയ്ക്ക് വിൽക്കുകയുമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ബൈക്കുകൾ മോഷ്ടിക്കുന്ന തന്ത്രങ്ങൾ മനസിലാക്കിയ നാൽവർ സംഘം പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് മോഷണം നടത്തിയിരുന്നത്. ഇലക്ട്രോണിക് സിറ്റി, എച്ച്എസ്ആർ ലേഒൗട്ട്, ബിടിഎം ലേഒൗട്ട് എന്നിവിടങ്ങളിലൂടെ കറങ്ങുന്ന സംഘം വീടുകളുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കും. ആഴ്ചയിൽ ഒരു ബൈക്ക് എന്ന നിലയിലാണ് മോഷണം. കഴിഞ്ഞ ആറു മാസത്തിനിടെ സംഘം 28 ബൈക്കുകൾ മോഷ്ടിച്ചതായും പോലീസ് അറിയിച്ചു.
10,000 മുതൽ 15,000 രൂപ വരെ നിരക്കിലാണ് ഇവർ തമിഴ്നാട്ടിൽ ബൈക്കുകൾ വിൽക്കുന്നത്. മദ്യപാനത്തിനും വസ്ത്രങ്ങളും ഷൂസും വാങ്ങിക്കുന്നതിനുമാണ് ഇവർ ബൈക്ക് വിറ്റ പണം ഉപയോഗിക്കുന്നതെന്നും ഡപ്യൂട്ടി കമ്മീഷണർ എം.ബി. ബോറലിംഗയ്യ അറിയിച്ചു.
ആഢംബര ബൈക്കുകൾ മോഷ്ടിച്ചു തമിഴ്നാട്ടിൽ വിൽക്കുന്ന വിദ്യാർഥിസംഘം അറസ്റ്റിൽ
05:45 PM Jul 07, 2017 | Deepika.com