ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 77 ദിവസം നീണ്ട രാജസ്ഥാനിലെ ചിത്രീകരണത്തിനാണ് ചൊവ്വാഴ്ച പാക്കപ്പായത്. ഇതോടെ ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
മേയിലാണ് അവസാന ഘട്ട ചിത്രീകരണം. ബുദ്ധിമുട്ടുകൾ തരണം ചെയ്ത് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഒപ്പം പ്രവർത്തിച്ച അണിയറപ്രവർത്തകർക്ക് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും പാക്കപ്പ് പറയുന്ന ലിജോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരുപാട് വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള സീക്വൻസുകളുള്ള ഒരു സിനിമയാണ് നമ്മുടെ സിനിമ. രാജസ്ഥാൻ പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്തെടുക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി എന്നുള്ളത് ഞാൻ ഇവിടെ പറഞ്ഞു കൊള്ളട്ടെ. എന്റെ കൂടെ പ്രവർത്തിച്ചവരിൽ ഓരോ ഡിപ്പാർട്ട്മെന്റെലുള്ളവരെയും എടുത്തു പറയുന്നില്ല.
നമുക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടും ഇല്ലാതിരുന്നിട്ടില്ല, അതെല്ലാം തരണം ചെയ്ത് ഷെഡ്യൂൾ തീർത്തു എന്നുള്ളതിലാണ് നമ്മൾ സന്തോഷിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി.<\i> ലിജോ ജോസ് പറഞ്ഞു.
ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റ് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം.