ബംഗളൂരു: കാർഷികകടങ്ങൾ എഴുതിത്തള്ളാൻ തയാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിനു പിന്നാലെ സംസ്ഥാനത്തെ കർഷകർക്ക് അനുകൂലമായ പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തു നടന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരേ ചുമത്തിയ എല്ലാ കേസുകളും ഒഴിവാക്കി. കാവേരി നദീജലവിഷയത്തിൽ നടന്ന കർഷകപ്രക്ഷോഭം സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾക്ക് വഴിവച്ചിരുന്നു. തമിഴ്നാട് സ്വദേശികളെ ലക്ഷ്യമാക്കി ആക്രമണങ്ങളുണ്ടാകുകയും ഏതാനും വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇരുന്നൂറോളം കർഷകർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസുകളാണ് ഇപ്പോൾ പിൻവലിക്കുന്നത്.
കർഷകർക്കെതിരായ കേസുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ കർഷകസംഘടനകൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിൽ പ്രതിഷേധം നടത്തിയ കർഷകർക്കെതിരേ പോലീസ് വെടിവയ്പ്പുണ്ടായ സംഭവത്തിൽ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് കർണാടകയിൽ കോണ്ഗ്രസ് സർക്കാർ കർഷകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത്.
അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് അനുകൂലമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ധരാമയ്യ സർക്കാർ.
കർഷകർക്കെതിരായ കേസുകൾ ഒഴിവാക്കി സർക്കാർ
06:00 PM Jun 14, 2017 | Deepika.com