ബംഗളൂരു: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ ബംഗളൂരുവിലെത്തും. കോണ്‍ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ ഓണ്‍ലൈൻ എഡിഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തുന്ന രാഹുൽ കർണാടകയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണം കൂടെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഓണ്‍ലൈൻ എഡിഷന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ഹമീദ് അൻസാരിയാണ് നിർവഹിക്കുന്നത്. അംബേദ്കർ ഭവനിൽ സംസ്ഥാനനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യും.
സ്ഥാനാർഥിനിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയും തുടർന്ന് നടത്തും. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ് അടക്കമുള്ള അഞ്ച് സെക്രട്ടറിമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വര, വർക്കിംഗ് പ്രസിഡന്റുമാരായ ദിനേഷ് ഗുണ്ടുറാവു, എസ്.ആർ. പാട്ടീൽ, തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയവരും കോണ്‍ഗ്രസ് എംഎൽഎമാരും എംഎൽസിമാരും ചർച്ചയിൽ പങ്കെടുക്കും.
ഒരുക്കം തുടങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരുക്കങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേതാക്കൾക്ക് നിർദേശം നല്കി. അടുത്തവർഷം ഏപ്രിലിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതു ന്നത്. നിയമസഭയുടെ വർഷകാല സമ്മേളനത്തിനു ശേഷം തയാറെടുപ്പുകൾ ആരംഭിക്കാനാണ് മുഖ്യമന്ത്രി യുടെ നിർദേശം. ജൂണ്‍ 15നാണ് സമ്മേളനം അവസാനിക്കുന്നത്. ബിജെപി സംസ്ഥാനധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലകൾ തോറുമുള്ള സന്ദർശനം നടത്തുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി എംഎൽഎമാരോട് അതാത് മണ്ഡലങ്ങളിലെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സിദ്ധരാമയ്യ നിർദേശം നല്കി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടെന്നും മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുടെ ശക്തി വർധിക്കാൻ കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കം, രാഹുൽ ബംഗളൂരുവിൽ
06:06 PM Jun 12, 2017 | Deepika.com