വേദനയെ പുഞ്ചിരിക്കുന്ന മുഖത്തോടെ അതിജീവിച്ച അഭിനയ പ്രതിഭ ഇനി ഓർമകളിൽ. അഞ്ചു പതിറ്റാണ്ടിലേറെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ നടൻ ഇന്നസെന്റ് കാൻസർ എന്ന മഹാവ്യാധി തന്നെ പിടികൂടിയപ്പോഴും ചിരിക്കുന്ന മുഖത്തോടെ നേരിട്ടു.
2013ലാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. രോഗമാണെന്ന് അറിഞ്ഞപ്പോഴും "എനിക്ക് മറ്റേ അസുഖമാണട്ടോ...’ എന്ന നർമത്തോടെയാണ് അദ്ദേഹം തനിക്ക് കാൻസറാണെന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചതും. കീമോതെറാപ്പിക്ക് വിധേയനായ ശേഷം സുഖം പ്രാപിച്ചത് അദേഹം വീണ്ടും സിനിമാലോകത്ത് സജീവമായി.
പിന്നീട് മൂന്നു തവണ കാൻസർ വിടാതെ പിന്തുടർന്നെങ്കിലും ഇന്നസെന്റ് തളർന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ അതിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറി.
ചിരി തന്നെ ജീവിതം
ജീവിതത്തിൽ പ്രതിസന്ധികളെയെല്ലാം ഒരു ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. ജയപരാജയങ്ങളും ഉയർച്ചതാഴ്ചകളുമെല്ലാം അതിജീവിച്ച് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം നമ്മെ വീണ്ടും വീണ്ടും ചിരിപ്പിച്ചു. അദ്ദേഹത്തിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിലെ "ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുത്തുന്ന മനുഷ്യനു നൽകാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേയുള്ളു- ഫലിതം’ എന്ന് അദ്ദേഹം കുറിച്ചു.
കീമോ തെറാപ്പി തുടങ്ങിയതോടെ പരിപൂർണ വിശ്രമത്തിലായ ഇന്നസെന്റ് പരസ്യങ്ങളിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ചോദിച്ചതും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പരസ്യത്തിൽ അഭിനയിച്ചാൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പണം കിട്ടുമെന്നതായിരുന്നു അദേഹം ഉദേശിച്ചത്.
"ഒരു പരസ്യത്തിൽ അഭിനയിച്ചാൽ ആ കാശുകൊണ്ട് നാല് കീമോ കീച്ചാ.’അവിടെയും ചിരിയുടെ തന്പുരാൻ നർമം കൈവിട്ടില്ല. പക്ഷേ ഭാര്യ ആലീസിനും കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തകർന്നു പോയി.
പക്ഷേ വേദനയ്ക്കുള്ളിൽ അദ്ദേഹം ചിരിച്ച മുഖവുമായി നിന്നു. "നമ്മളിപ്പോൾ ഒരു സന്തുഷ്ട കാൻസർ കുടുംബമായി’ എന്നു ചിരിച്ചുകൊണ്ടു പറയുന്പോഴും ആ മനസ് വിങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഭാര്യയ്ക്കൊപ്പം ലേക് ഷോർ ആശുപത്രിയിലെ ചികിത്സയും കീമോതെറാപ്പിയുമൊക്കെ അദേഹം നർമത്തോടെ പല വേദികളിലും അവതരിപ്പിക്കുകയുണ്ടായി.
വേദനയിലും സാന്ത്വനവുമായി
കാൻസർ രോഗത്തിന്റെ ഭീതിയിൽ തളർന്നുപോയ ആയിരങ്ങൾക്ക് സാന്ത്വനമേകാൻ ചിരിക്കുന്ന മുഖവുമായി അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ രോഗബാധിതരായ നിരവധിപ്പേർക്ക് ദിവ്യൗഷധമായിരുന്നു. 2014 ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കാൻസർ രോഗിയായിരുന്ന ഇന്നസെന്റിന്റെ കന്നിപ്രസംഗവും കാൻസർ പ്രതിരോധത്തിന് ദേശീയപദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു.
ഇരിങ്ങാലക്കുടക്കാരന്റെ തനി നാടൻ ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെ അദ്ദേഹം ആ വേദനകൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു. മഹാരോഗത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും പ്രേക്ഷകരിൽ ചിരി പടർത്തിയ നിമിഷങ്ങളായിരുന്നു അത്. കൂടെയുള്ളവരെ ചിരിപ്പിച്ചും ഉള്ളുകരഞ്ഞപ്പോഴും ഉറക്കെ ചിരിച്ചും വർഷങ്ങളോളം അരങ്ങുനിറഞ്ഞ മഹാനടനാണ് യാത്രയായത്.