ബംഗളൂരു: സംസ്ഥാനത്ത് മിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൈടെക് പരിഹാരവുമായി സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണകേന്ദ്രം (കെഎസ്എൻഡിഎംസി). ഇടിമിന്നൽ നേരത്തെ അറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുകയാണ് ഇപ്പോൾ. പ്രത്യേക സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ് ഇടിമിന്നലിന് ഒരു മണിക്കൂർ മുന്‍പ് മുന്നറിയിപ്പ് നല്‍കും. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ആപ് നിർമിക്കുന്നതെന്നും 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും കെഎ സ്എൻഡിഎംസി ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. സെൻസറുകൾ നിർമിക്കുന്നതിനും ആപ്ലിക്കേഷൻ രൂപകൽപന ചെയ്യുന്നതിനുമായി ടെൻഡർ ക്ഷണിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ആപ് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശും സമാനമായ മൊബൈൽ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്.
നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ പ്രചാരത്തിലുണ്ട്. കർണാടകയിൽ പ്രതിവർഷം 60 മുതൽ 70 വരെ പേർ മണ്‍സൂണ്‍ കാലഘട്ടത്തിൽ ഇടിമിന്നലേറ്റ്മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്്. ഈവർഷം മേയ് നാലു മുതൽ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബാഗൽകോട്ട്, ബല്ലാരി, ഉത്തരകന്നഡ, ഗദഗ്, ധാർവാഡ്, ബലാഗവി, ചിത്രദുർഗ, മൈസൂരു, വിജയപുര ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇടിമിന്നൽ നേരത്തെ അറിയാൻ മൊബൈൽ ആപ്പ്
06:10 PM Jun 01, 2017 | Deepika.com