ഇന്ത്യ മുഴുവന്‍ അഭിമാനം കൊള്ളുന്ന നിമിഷമാണിത്. ഓസ്കറില് ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം നാട്ടുനാട്ടു നേടിയിരിക്കുന്നു.
ഈ നേട്ടത്തിന് പിന്നില്‍ പലരുടേയും അധ്വാനം ഉണ്ടെങ്കിലും എടുത്തുപറയേണ്ട മൂന്നുപേരുകളുണ്ട്. ഗാനത്തിന് സംഗീതം ഒരുക്കിയ എം.എം. കീരവാണി, വരികള്‍ രചിച്ച ചന്ദ്രബോസ്, ചിത്രത്തിന്റെ സംവിധായകന് എസ്.എസ്. രാജമൗലി.
ചലച്ചിത്ര സംവിധായകന് രാജമൗലി, കൈവച്ച എല്ലാ ചലച്ചിത്രങ്ങളും ഹിറ്റാക്കി മാറ്റിയ അദ്ദേഹത്തിന് ലോകമെമ്പാടും നിരവധി ആരാധകരുമുണ്ട്.
നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്കിയ കീരവാണി മലയാളികള്‍ക്ക് പണ്ടേ പ്രിയങ്കരനാണ്. 1991ല്‍ ഐ.വി.ശശി ഒരുക്കിയ നീലഗിരി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി മലയാളത്തിലെത്തുന്നത്.
തൊട്ടടുത്ത വര്‍ഷം സൂര്യമാനസത്തിലൂടെയും അദ്ദേഹം തിളങ്ങി. "തരളിത രാവില്‍ മയങ്ങിയൊ' എന്ന ഗാനം മലയാളികളെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. സംവിധായകന് ഭരതനുമൊത്ത് അദ്ദേഹം ദേവരാഗത്തിലൂടെ മലയാളികള്‍ക്ക് മറക്കാനാകാത്ത ഗാനങ്ങൾ വീണ്ടും സമ്മാനിച്ചു.
ഈ ഗാനങ്ങളൊക്കെ സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഇന്നും മൂളുന്നു. മലയാളത്തിലും തമിഴിലും മരതക മണി എന്ന പേരിലാണ് കീരവാണി സംഗീതം ഒരുക്കിയിരുന്നത്.
ലോകം മുഴുവന്‍ ആലപിക്കുന്ന നാട്ടു നാട്ടുവിനായി തൂലിക ചലിപ്പിച്ചത് എഴുത്തുകാരനായ കനുകുന്തള സുഭാഷ് ചന്ദ്രബോസ് എന്ന ചന്ദ്രബോസ് ആണ്. 1995ല്‍ താജ് മഹല്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ഗാനരചയിതാവാകുന്നത്.
തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 3600ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാളികള്‍ ഏറ്റു പാടിയ അല്ലു അര്‍ജുന്റെ ആര്യയിലെ "ഫീല്‍ മൈ ലൗ' അദ്ദേഹത്തിന്റെ ഗാനമാണ്. നാട്ടു നാട്ടുവിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
ജയ ഹോയ്ക്ക് ശേഷം നാട്ടു നാട്ടുവിലൂടെ ഓസ്കര് ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു നിമിഷം കൂടിയാണിത്.