ടൊവീനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ ലൊക്കേഷനിൽ തീപിടുത്തം. കാസർഗോഡ് ചീമേനിയിലെ സെറ്റിലാണ് തീപിടുത്തമുണ്ടായത്.
ഷൂട്ടിംഗിനായി ഒരുക്കിയ സെറ്റും മറ്റു വസ്തുക്കളും തീപിടുത്തിലൂടെ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടൊവിനോ തോമസ് ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങിയതിനു പിന്നാലെയാണ് അപകടം ഉണ്ടായത്.
അപ്രതീക്ഷിതമായി സംഭവിച്ച തീപിടുത്തം ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അറുന്നൂറ് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പ്ലാന്റേഷനിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്.
അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയാണ് അപകടത്തിന് കാരണം. തീപിടുത്തം ഉണ്ടാകുമ്പോൾ ഷൂട്ടിംഗ് നടക്കുകയായിരുന്നു. സുരഭി അടക്കമുള്ള അഭിനേതാക്കളും ലൊക്കേഷനിലുണ്ടായിരുന്നു. ശക്തമായ കാറ്റ് തീ പെട്ടന്ന് പടർന്നു പിടിക്കാൻ ഇടയാക്കി. ലൊക്കേഷനിൽ ആളുകളുണ്ടായതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.10 ദിവസത്തെ ഷൂട്ടിംഗ് കൂടിയെ ബാക്കിയുണ്ടായിരുന്നൊള്ളൂ.
ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന 'അജയന്റെ രണ്ടാം മോഷണം' സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ലാലാണ്. ത്രീഡി ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.